ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ദിമാഗി നക്സൽ’ പ്രസ്താവനയെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾക്കിടെ ‘ദിമാഗി നക്സൽ ജനതാ പാർട്ടി’ എന്ന പേരിൽ ഒരു പുതിയ എക്‌സ് (മുൻ ട്വിറ്റർ) അക്കൗണ്ട്. @DNJP_India എന്ന ഈ അക്കൗണ്ട് നിലവിൽ 13 പേരെ ഫോളോ ചെയ്യുന്നുണ്ട്. കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്രിവാൽ, യൂട്യൂബർ ധ്രുവ് റാത്തി, ഹാസ്യനടൻ കുനാൽ കാംറ, നടൻ പ്രകാശ് രാജ്, ഫാക്‌റ്റ് ചെക്കർ മുഹമ്മദ് സുബൈർ എന്നിവരെ ഉൾപ്പെടെയാണ് ഈ ആക്കൗണ്ട് ഫോളോ ചെയ്യുന്നത്.
കണ്ടൻ്റ് ക്രീയേറ്റർ അർപിത് ശർമ, യൂട്യൂബർ ശ്യാം മീര സിംഗ്, രാഷ്ട്രീയ നിരീക്ഷകൻ തരുൺ ഗൗതം, ഡോ. നിമോ യാദവ് 2.0, കോക്ക്‌റോച്ച് ജനതാ പാർട്ടി എന്നിവരെയും ഈ അക്കൗണ്ട് ഫോളോ ചെയ്യുന്നുണ്ട്. പ്രകാശ് രാജിന്റെ ‘ദിമാഗി’ സന്ദേശം റീട്വീറ്റ് ചെയ്തിട്ടുണ്ട്. ‘ദിമാഗി ആകൂ… വിഡ്ഢിയാകരുത്. ചോദ്യം ചോദിക്കൂ… അടിമത്തം വേണ്ട’ എന്നായിരുന്നു പ്രകാശ് രാജിന്റെ സന്ദേശം.സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ദിമാഗി നക്സൽ’ മനോഭാവമുള്ളവരെക്കുറിച്ച് പരാമർശിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ അക്കൗണ്ടിന്റെ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ‘സായുധരായ നക്സലുകളെ ഇല്ലാതാക്കാൻ കഴിഞ്ഞു, എന്നാൽ തലച്ചോറിൽ നക്സലിസം ശേഷിക്കുന്നവർ ഇന്ത്യയിൽ ഇപ്പോഴും തുടരുന്നു’ എന്നായിരുന്നു നരേന്ദ്ര മോദി ചെങ്കോട്ടയിലെ സ്വാതന്ത്രദിന പ്രസംഗത്തിൽ പരാമർശിച്ചത്. ഈ പശ്ചാത്തലത്തിലാണ് ‘ദിമാഗി നക്സൽ ജനതാ പാർട്ടി’ എന്ന എക്‌സ് അക്കൗണ്ട് നിലവിൽ വന്നത് ശ്രദ്ധേയമാകുന്നത്. ‘ദിമാഗി നക്സൽ’ എന്ന പദത്തെച്ചൊല്ലിയുള്ള നിലവിലെ രാഷ്ട്രീയ ചർച്ചയ്ക്ക് സോഷ്യൽ മീഡിയയിൽ പുതിയ മാനം നൽകിയിരിക്കുകയാണ്.





























