കൊച്ചി: അൻസിബയെ മതവുമായി ബന്ധപ്പെടുത്തി തീവ്രവാദി- ജിഹാദി എന്നൊക്കെ വിളിച്ചത് ആശങ്കയുണ്ടാക്കുന്നതാണെന്ന് സംവിധായകൻ കമൽ. അതൊരു സാമൂഹിക പ്രശ്‌നമാണ്. മലയാള സിനിമയിൽ ഒരിക്കലും പാടില്ലാത്ത കാര്യമാണ്. സംഘടന ഭാരവാഹികളുടെ ഭാഗത്ത് നിന്ന് അത്തരമൊരു പരാമർശം വന്നിട്ടുണ്ടെങ്കിൽ അതൊരു സാമൂഹിക പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു. മോഹൻലാലും മമ്മുട്ടിയും വിഷയങ്ങളിൽ ഇടപെടണം. മലയാള സിനിമയിൽ ഒളിഞ്ഞും തെളിഞ്ഞും സംഘപരിവാർ അനുരണനങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.മലയാള സിനിമ നിലനിന്നിട്ടുള്ളത് സെക്കുലർ പ്ലാറ്റ്‌ഫോമിലാണ്.
മലയാളിയുടെ സെക്കുലർ മനസ് നഷ്ടപ്പെടാൻ സിനിമ കാരണമാവരുത്. അൻസിബയെ പറയുന്നത് കേൾക്കാൻ തയ്യാറാവണം. രാഷ്ട്രീയത്തോടൊപ്പം നിൽക്കാൻ ആർക്കും അവകാശമുണ്ട്. കേരള സ്റ്റോറി പോലുള്ള പ്രോപ്പഗണ്ട സിനിമകൾ മലയാളത്തിൽ വരാൻ പാടില്ല എന്നും കമൽ പറഞ്ഞു. കലാകാരൻമാർക്ക് ഒരു സ്ഥലത്തു സ്മാരകം ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു. സലീംകുമാറിന് ബജറ്റിൽ സ്മാരകം പ്രഖ്യാപിച്ചതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്മാരകമായി പ്രതിമകൾ തന്നെ വേണമെന്നില്ല. പി.ജെ ആന്റണിയെ പോലെയുള്ളർക്ക് പോലും സ്മാരകം ഇല്ല. സ്മാരകം എല്ലാം ഒരു സ്ഥലത്തു ആണെങ്കിൽ അത് ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആയി മാറും എന്നും അദ്ദേഹം പറഞ്ഞു.




























