കൊച്ചി: ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിനെ വീണ്ടും ചോദ്യം ചെയ്യും. ശാസ്ത്രീയ തെളിവുകൾ ലഭിച്ചതിനുശേഷമാകും ചോദ്യം ചെയ്യലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ പറഞ്ഞു. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന രഞ്ജിത്തിന്റെ ജാമ്യാപേക്ഷ നാളെ കോടതി പരിണിക്കും. സംവിധായകൻ രഞ്ജിത്തിന്റെ ഫോൺ ഉൾപ്പെടെ അന്വേഷണസംഘം പിടിച്ചെടുത്തിരുന്നു. ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കേസിൽ സാക്ഷി മൊഴികളും കൂടുതൽ രേഖപ്പെടുത്താനുണ്ട്.
ഇവയെല്ലാം ലഭിച്ച ശേഷം രഞ്ജിത്തിനെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്ന് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ പറഞ്ഞു. സംഭവത്തിനുശേഷം രഞ്ജിത്ത് അതിജീവിതയെ ഫോണിൽ വിളിച്ചിരുന്നു. അതിജീവിത ഫോൺ എടുത്തില്ല. പരാതി നൽകാൻ വൈകിയതിൽ അസ്വാഭാവികതയില്ലെന്ന് കൊച്ചി ഡിസിപി അശ്വതി ജിജി പറഞ്ഞു. പ്രശസ്തിക്കുവേണ്ടി പലരും അതിജീവിതയുടെ പേര് പരസ്യപ്പെടുത്തുന്നുണ്ടെന്നും ഇവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും പോലീസ് അറിയിച്ചു.





























