ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് അടച്ചെന്ന് പ്രഖ്യാപിച്ച് ഇറാൻ രംഗത്ത്. മേഖലയിലെ യുഎസ് ഇടപെടൽ അവസാനിക്കുന്നതുവരെ ഒരു കപ്പലിനെയും കടലിടുക്കിലൂടെ കടന്നുപോകാൻ അനുവദിക്കില്ലെന്നും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഹോർമുസ് അടച്ചുവെന്നും ഇറാൻ പറഞ്ഞു. അനധികൃത പാതയിലൂടെ സഞ്ചരിച്ച കപ്പലിനെ ആക്രമിച്ചതായും ഇറാൻ റെവല്യൂഷണറി ഗാർഡ്സ് അറിയിച്ചു. ഇറാൻ അംഗീകരിക്കാത്ത ഒരു വഴിയിലൂടെയും കപ്പലുകൾ കടക്കാൻ ശ്രമിക്കരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മസ്കറ്റിൽ നടന്ന ചർച്ചയ്ക്കിടെ ഒമാൻ കടലിടുക്കിലൂടെ രണ്ട് വ്യത്യസ്ത പാതകൾ നിർദ്ദേശിച്ചതായി റിപ്പോർട്ടുകൾ വന്നതിന് തൊട്ടുപിന്നാലെയാണ് പുതിയ പ്രഖ്യാപനം.
അതേസമയം, ഇറാൻ-അമേരിക്ക സമാധാന ധാരണ അട്ടിമറിക്കാൻ അന്താരാഷ്ട്ര ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി ഇറാൻ രംഗത്തെത്തിയിട്ടുണ്ട്. ഹോർമുസിൽ കപ്പലുകളെ ആക്രമിച്ചത് ധാരണ പൊളിക്കാൻ ലക്ഷ്യമിട്ട തീവ്ര വിഭാഗക്കാരാണെന്ന് ഇറാൻ സമ്മതിച്ചതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാന് മേൽ അമേരിക്ക കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തി. വിഷയത്തിൽ ചർച്ചകൾക്കുള്ള ശ്രമങ്ങളും സജീവമാണ്.





























