തിരുവനന്തപുരം: പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ഒരുക്കത്തിനിടെ തിരുവനന്തപുരത്തെത്തി എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. വൻ സ്വീകരണമാണ് അദ്ദേഹത്തിന് വിമാനത്താവളത്തിൽ ലഭിച്ചത്. സണ്ണി ജോസഫ്, പി സി വിഷ്ണുനാഥ്, മാത്യു കുഴൽനാടൻ തുടങ്ങിയ നേതാക്കൾ കെ.സിയെ സ്വീകരിക്കാൻ എത്തി. നല്ലൊരു ഗവൺമെന്‍റ് വന്നുവെന്നും, നല്ല മന്ത്രിമാർ ഉണ്ടാകുമെന്നും അതുകൊണ്ട് ഇനിയെങ്കിലും മറ്റു വിവാദങ്ങളിലേക്ക് പോവാതിരിക്കണമെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. ഹൈക്കമാന്‍റെടുക്കുന്ന തീരുമാനങ്ങളെല്ലാം അംഗീകരിക്കുന്ന അച്ചടക്കമുള്ള പ്രവർത്തകരാണ് കേരളത്തിലേത്.
രമേശ് ചെന്നിത്തലയുമായി സംസാരിച്ചു. എല്ലാ കാര്യങ്ങളും രമ്യമായി പരിഹരിക്കപ്പെടും. സതീശൻ രമേശ് ചെന്നിത്തലയെ കണ്ടിരുന്നു. അഭിപ്രായ വ്യത്യാസങ്ങൾ തീർത്ത് ഐക്യത്തോടെ മുന്നോട്ട് പോകും. കെസി പക്ഷം എന്നൊരു പക്ഷം ഇല്ല. എല്ലാവരും കോൺഗ്രസുകാർ. കെപിസിസി പ്രസിഡൻ്റിനെ കെസി പക്ഷം എന്ന് വിളിക്കാമോ എന്നും ചോദ്യം.ഒരുപാട് പിച്ചിച്ചീന്തിയില്ലേ, മതിയായില്ലേ എന്നു ചോദിച്ച കെസി, മന്ത്രിസഭയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ നിയുക്ത മുഖ്യമന്ത്രിയും മറ്റു നേതാക്കളും പറയുമെന്നും വ്യക്തമാക്കി






























