ചെങ്ങന്നൂര്‍ : ഐ.ടി.ഐയിൽ പഠിക്കാൻ പോയ മകൻ തിരിച്ചെത്തുമെന്ന പ്രതീക്ഷ കൈവിടാതെ, മാതാപിതാക്കളുടെ കാത്തിരിപ്പ് അഞ്ചാം വർഷത്തിലും തുടരുന്നു. ചെങ്ങന്നൂര്‍ മുളക്കുഴ അരീക്കര പുത്തന്‍പറമ്പില്‍ പി.എം രവി – സുജാത ദമ്പതികളുടെ രണ്ടാമത്തെ മകൻ നിഥിനു (18) വേണ്ടിയാണ് കുടുംബാംഗങ്ങൾ അഞ്ചര വർഷമായി അന്വേഷണം നടത്തുന്നത്. ഐ.ടി.ഐ രണ്ടാം വർഷ എസി മെക്കാനിക്കൽ വിദ്യാർഥിയായ നിഥിന്റെ തിരോധാനം സംബന്ധിച്ച് ക്രൈം നമ്പര്‍ 866/2016 പ്രകാരം ചെങ്ങന്നൂര്‍ പോലിസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.
2016 ഏപ്രില്‍ എട്ടിന് രാവിലെ ഏഴ് മണിയോടെ വീട്ടില്‍ നിന്നും ഐ.ടി.ഐയില്‍ പഠിക്കാനായി പോയ നിഥിന്‍ പിന്നീട് വീട്ടിലേക്ക് തിരികെ വന്നില്ല. വീടിനു സമീപത്തെ മുളക്കുഴ പറയരുകാലാ ക്ഷേത്രത്തില്‍ അന്നേ ദിവസമായിരുന്നു ഉത്സവത്തോടനുബന്ധിച്ചുള്ള കെട്ടുകാഴ്ച. വൈകിട്ട്, ഐ.ടി.ഐ വിട്ടു വന്ന നിഥിൻ വീട്ടിൽ കയറാതെ യൂണിഫോമിൽ തന്നെ നേരെ കെട്ടുകാഴ്ച കാണാൻ ക്ഷേത്രത്തിലേക്ക് പോകുന്നതു കണ്ടതായി പിന്നീട് അന്വേഷണ ഘട്ടത്തിൽ ചിലർ വീട്ടുകാരോടു പറഞ്ഞിരുന്നു. ക്ഷേത്രത്തിലെ ഉല്‍സവം കഴിഞ്ഞ് രാത്രി 11 മണിയോടെ നിഥിനെ ചില കൂട്ടുകാർ ചേർന്ന് ബൈക്കില്‍ കുടുംബ വീടിന്റെ സമീപത്തെ വഴിയിൽ കൊണ്ടു വിട്ടതായും പറഞ്ഞു കേട്ടു. എന്നാല്‍ ഈ സമയം കുടുംബ വീട്ടില്‍ ചെന്നിരുന്നതായി വ്യക്തതയില്ല. അന്വേഷണ ഉദ്യോഗസ്ഥരും ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചിട്ടില്ല.
കാണാതാകുന്നതിന് രണ്ടു മാസം മുന്‍പ് നിഥിന്റെ പിതാവ് രവിയുമായി മുളക്കുഴയിലുള്ള ഒരു യുവാവ് കൂലിതര്‍ക്കമുണ്ടാവുകയും രവിയെ കൈയ്യേറ്റം നടത്തിയതായും പറയുന്നു. ആ സംഭവത്തിനു ശേഷം മുളക്കുഴ പിരളശ്ശേരി കണ്ണുവേലിക്കാവ് ക്ഷേത്രത്തില്‍ വച്ച് ഈ യുവാവ് നിഥിനുമായി ബഹളമുണ്ടായെന്നും ഈ സമയം ക്ഷേത്രത്തിലുണ്ടായിരുന്ന തങ്ങളോട് ‘അടുത്ത ഉല്‍സവം തന്റെ മോനെ കണികാണിക്കത്തില്ല’ എന്ന് ആ യുവാവ് പറഞ്ഞതായും നിഥിന്റെ അമ്മ സുജാത പരാതിയിൽ പറയുന്നു.
കേസ് അന്വേഷണത്തിന്റെ പുരോഗതി അറിയാൻ രവി രണ്ടു മാസം മുന്‍പ് പോലിസിനെ സമീപിച്ചിരുന്നു. എന്നാല്‍ കേസ് ഇവിടെ നിന്ന് മാറ്റാനാണെന്ന് പറഞ്ഞ് പോലിസ് രവിയെ കൊണ്ട് വെള്ള കടലാസിൽ ഒപ്പിടിയിച്ചുവെന്നും ഇതിനു ശേഷം കേസ് എന്തായെന്നു പോലും അറിയില്ലെന്നും രവി പറയുന്നു. ഈ സാഹചര്യത്തിൽ ക്രൈം ബ്രാഞ്ചിനെയോ മറ്റ് ഏതെങ്കിലും അന്വേഷണ സംഘത്തെയോ നിയോഗിച്ച് സമഗ്രമായ അന്വേഷണം നടത്തി മകനെ കണ്ടെത്തണമെന്നാണ് കുടുംബം ഇപ്പോൾ ആവശ്യപ്പെടുന്നത്. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും ഉന്നത പോലിസ് അധികാരികൾക്കും അപേക്ഷ നൽകാൻ ഒരുങ്ങുകയാണ് രവിയും കുടുംബാംഗങ്ങളും.