വയനാട് : കർണാടകയിൽ നിന്നുളള പ്രത്യേക സംഘം കേരളത്തിലെ ആർ.ആർ.ടി.ടീമുമായി യോജിച്ച് തെരച്ചിൽ നടത്തിയിട്ടും കൊലയാളി കാട്ടാന ബേലൂർ മഗ്നയെ പിടികൂടാനായില്ല. ഇതോടെ അഞ്ചാം ദിനത്തിലെ ദൗത്യവും പരാജയപ്പെട്ടു.ആനയുടെ തൊട്ടടുത്തുവരെ രണ്ടുതവണ ദൗത്യസംഘം എത്തിയെങ്കിലും മയക്കുവടി വയ്ക്കാൻ കഴിഞ്ഞില്ല. രാവിലെ 11ഓടെ ആനയുടെ നൂറ് മീറ്റർ അടുത്തുവരെ ദൗത്യസംഘം എത്തിയിരുന്നു. രാവിലെ ബേലൂർ മഗ്നയുടെ അടുത്തുനിന്നു മാറിയ മറ്റൊരു മോഴയാന വീണ്ടും തിരിച്ചെത്തിയതാണ് ദൗത്യം ദുഷ്‌കരമാക്കിയത്.
150 ഓളം കേരള വനപാലകർ അടങ്ങുന്ന സംഘമാണ് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് വ്യാഴാഴ്ച ഉച്ചവരെ ദൗത്യത്തിൽ ഏർപ്പെട്ടത്. ഉച്ചയ്ക്കുശേഷമാണ് കർണാടകയിൽ നിന്ന് എത്തിയ 25 അംഗസംഘം തെരച്ചിലിൽ പങ്കാളികളായത്. തിരുനെല്ലിയിലെ തന്നെ മാനിവയൽ അമ്മക്കാവ് പ്രദേശത്തായിരുന്നു ഇന്നലെ ബേലൂർ മഗ്ന നിലയുറപ്പിച്ചത്.





























