തിരുവനന്തപുരം : പി.എസ്.സി. ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്. പുരാരേഖാ വകുപ്പിലെ താത്കാലിക തസ്തികകളിൽ സ്ഥിരം നിയമനം നടത്താനുള്ള നീക്കത്തിനെതിരെയാണ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധം അക്രമാസക്തമായതോടെ പോലീസും പ്രവർത്തകരും തമ്മിൽ വലിയ തോതിലുള്ള ഉന്തും തള്ളും ബലപ്രയോഗവും ഉണ്ടായി. സംഘർഷാവസ്ഥ കണക്കിലെടുത്ത് പി.എസ്.സി. ആസ്ഥാനത്ത് കൂടുതൽ പോലീസിനെ വിന്യസിച്ച് സുരക്ഷ കർശനമാക്കിയിട്ടുണ്ട്. പ്രസ്തുത തസ്തികയിലേക്കുള്ള അഭിമുഖം നടക്കാനിരിക്കെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അപ്രതീക്ഷിതമായി പ്രതിഷേധവുമായി എത്തിയത്.
പോലീസ് ബലം പ്രയോഗിച്ച് പ്രവർത്തകരെ പുറത്താക്കാൻ ശ്രമിച്ചെങ്കിലും, ഒരു വിഭാഗം പ്രവർത്തകർ മതിൽ ചാടി ആസ്ഥാനത്തിന് അകത്തേക്ക് കടന്നത് സംഘർഷം വർദ്ധിപ്പിച്ചു. അകത്തുകടന്ന പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. പി.എസ്.സി. ആസ്ഥാന പരിസരം മണിക്കൂറുകളോളം സംഘർഷഭരിതമായി തുടർന്നു. പുരാരേഖാ വകുപ്പിൽ ഇത്തരത്തിൽ സ്ഥിരം നിയമനം നടത്താൻ ഔദ്യോഗികമായ വിജ്ഞാപനമില്ലെന്നും ഇത് ഉദ്യോഗാർത്ഥികളെ കബളിപ്പിക്കുന്ന നീക്കമാണെന്നുമാണ് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നത്.
നിയമപരമായി സ്ഥിരം നിയമനം നടത്താൻ കഴിയാത്ത തസ്തികകളിൽ പരീക്ഷയും അഭിമുഖവും നടത്തുന്നത് അഴിമതിയുടെ ഭാഗമാണെന്നും കബളിപ്പിക്കലാണെന്നും സമരക്കാർ ആരോപിച്ചു. ഉദ്യോഗാർഥികൾ അഭിമുഖത്തിനായി എത്തിയ ഘട്ടത്തിലാണ് ഈ മിന്നൽ പ്രതിഷേധം അരങ്ങേറിയത്. പ്രതിഷേധക്കാരെ പോലീസ് വാഹനങ്ങളിൽ കയറ്റി നീക്കം ചെയ്തുവെങ്കിലും പ്രദേശത്ത് ഇപ്പോഴും പോലീസ് കാവൽ തുടരുന്നുണ്ട്.































