തിരുവനന്തപുരം : ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികൾക്ക് ഗുണമേന്മയുള്ള ഇൻസുലിനും ‘മിഠായി’ പദ്ധതിയിലെ മുഴുവൻ മരുന്നുകളും ആനുകൂല്യങ്ങളും തുടർന്നും ഉറപ്പാക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ഉത്തരവിട്ടു. 2018 മുതൽ മിഠായി ക്ലിനിക്കുകൾ വഴി ലഭിച്ചിരുന്ന മരുന്നുകളും ആനുകൂല്യങ്ങളും 2025–26ൽ വരുത്തിയ മാറ്റങ്ങളില്ലാതെ പുനഃസ്ഥാപിക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർ, സാമൂഹികനീതി വകുപ്പ് സെക്രട്ടറി, സാമൂഹിക സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ എന്നിവർ നടപടി സ്വീകരിക്കണം.
സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് 45 ദിവസത്തിനകം സമർപ്പിക്കണമെന്നും കമ്മിഷൻ നിർദേശിച്ചു. ഗുണമേന്മ കുറഞ്ഞ ഇൻസുലിൻ ഉപയോഗിച്ചതിനെ തുടർന്ന് കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതായി പരാതിയുണ്ടായിരുന്നു. പൊതുപ്രവർത്തക ബുഷ്‌റ ഷിഹാബും കുട്ടികളുടെ മാതാപിതാക്കളും നൽകിയ പരാതികളിലാണ് കമ്മിഷന്റെ നടപടി.






























