മല്ലപ്പള്ളി : 45 വർഷങ്ങളായി കേരള ലോട്ടറിക്ക് മുകളിൽ കുളത്തൂർ കണ്ണങ്കരലക്ഷംവീട് കോളനിയിൽ ഇബ്രാഹിം റാവുത്തർ (65)ഉറക്കം തുടങ്ങിയിട്ട്. തൻ്റെ പത്തൊൻപതാമത്തെ വയസ്സിൽ കേരള ലോട്ടറിക്ക് പുറമെ സിക്കിം, കുയിൽ ,ഭൂട്ടാൻ ഡാറ്റ, സൂപ്പർ സിറ്റി എന്നീ അന്യസംസ്ഥാന ലോട്ടറികളിലൂടെയാണ് ആദ്യമായി ലോട്ടറിയെടുപ്പ് ആരംഭിച്ചത്. ആദ്യകാലത്ത് 5000 ,10000 രൂപയുടെ ഭാഗ്യദേവത വന്നുചേർന്നുവോടെ ലോട്ടറിയുടെ എണ്ണവും വർദ്ധിപ്പിച്ചു. ഇപ്പോൾ ദിവസേന 500 രൂപ വരെ ലോട്ടറി ടിക്കറ്റ് എടുക്കുന്നതിനായി അദ്ദേഹം മാറ്റിവെക്കുന്നു. ഇദ്ദേഹവും കുടുംബവും നാല് സെൻ്റ് കോളനിയിലെ താമസക്കാരാണ്. രണ്ട് പെൺമക്കളുടെ പിതാവായ ഇബ്രാഹിം മക്കളുടെ വിവാഹം നടത്തിയത് ഭാര്യക്ക് കുടുംബവിഹിതമായി കിട്ടിയ 17 സെൻ്റ് സ്ഥലം വിറ്റിട്ടാണ്. ചെമ്പൻ പാക്കുകളുടെ കച്ചവടവും ഓട്ടോറിക്ഷ ഓടിക്കലുമാണ് പ്രധാന വരുമാനമാർഗമെങ്കിലും ദിവസേന 12 ടിക്കറ്റിൽ കൂടുതൽ ഇദ്ദേഹം എടുക്കാറുണ്ട്.
കേരള ലോട്ടറി ആകെ ലഭിച്ച ഉയർന്ന തുക പതിനായിരം രൂപ മാത്രമാണ്. ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ട രണ്ട് തവണ ചികിത്സയിൽ കഴിഞ്ഞപ്പോഴും കോവിഡിന്റെ കാലത്തും മാത്രമാണ് ഇദ്ദേഹം ലോട്ടറി എടുക്കാതിരുന്നിട്ടുള്ളത്. ചെമ്പൻ പാക്കിൻ്റെ കച്ചവടം തകൃതയായി നടന്നപ്പോൾ ദിനംപ്രതി 3200 രൂപയ്ക്ക് മുകളിൽ ടിക്കറ്റുകൾ എടുത്തതായി ഇബ്രാഹിം പറയുന്നു. 12 വർഷങ്ങൾക്കു മുമ്പ് അഞ്ച് ചാക്ക് ലോട്ടറിയാണ് ഭാര്യ കത്തിച്ചുകളഞ്ഞത്. ഇബ്രാഹിം ലോട്ടറിയെടുപ്പ് കടുപ്പിച്ചതോടെ ഭാര്യ പാത്തുമ്മ ബീവി വരുമാന മാർഗം കണ്ടെത്തുന്നതിനായി രണ്ടുവീതം പശുക്കളെയും ആടിനെയും 4 കാളക്കിടങ്ങളെയും കേരള ബാങ്കിൽ നിന്നും ലോണെടുത്ത് വാങ്ങിച്ചെങ്കിലും പെട്ടന്നുണ്ടായ അസുഖത്തെ തുടർന്ന് ഇവ മരണപ്പെട്ടു. 4000 രൂപ പ്രതിമാസ തിരിച്ചടവിനുള്ള തുക കണ്ടെത്തുന്നതിനായി ഇപ്പോൾ ഹോം നേഴ്സായി സേവനം ചെയ്തു വരികയാണ്.
ഭാര്യയും കുടുംബങ്ങളും ഇദ്ദേഹം ലോട്ടറി എടുക്കുന്നതിൽ കലഹങ്ങൾ ഉണ്ടാക്കാറുണ്ടെങ്കിലും ഒന്നാം സമ്മാനം ലഭിച്ച് പത്രത്തിൽ പേര് വരുന്നതും കാത്തിരിക്കുകയാണ് ഇബ്രാഹിം. കച്ചവടക്കാരെ പോലെ ഇദ്ദേഹവും എല്ലാ ദിവസവും റിസൾട്ട് കോപ്പി എടുത്തു സൂക്ഷിക്കാറുണ്ട്. താൻ ഇതുവരെ എടുത്ത ലോട്ടറിയുടെ കണക്ക് നോക്കിയാൽ 25 കോടിയും ബംബർ തുക ലഭിച്ചാൽ പോലും നികരില്ലെന്നു പറയുന്നതിനോടൊപ്പം കമ്പ്യൂട്ടർ സംവിധാനം മാറ്റി നറുക്ക് രീതി തിരികെ കൊണ്ടുവരണമെന്നും ഒരു ബുക്കിൽ തന്നെ രണ്ടുമൂന്നും പ്രൈസ് നൽകുന്ന സംവിധാനം മാറ്റണമെന്നുമാണ് ഇബ്രാഹിം റാവുത്തർക്ക് പറയാനുള്ളത്.





























