ചുങ്കപ്പാറ: കോട്ടാങ്ങൽ പഞ്ചായത്തിലെ വെള്ളപ്പൊക്ക ദുരിത സാധ്യതയും, പേവിഷബാധ സാധ്യതയും നിലനില്ക്കുന്ന സാഹചര്യത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് ബിനു ജോസഫിൻ്റെ അധ്യക്ഷതയിൽ ദുരന്ത നിവാരണ സമിതി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ദുരന്ത നിവാരണത്തിൻ്റെ ഭാഗമായി വെള്ള പ്പൊക്കം ഉണ്ടായാൽ ജനങ്ങളെ മാറ്റി താമസിപ്പിക്കുവാൻ കൂടുതൽ സ്കൂളുകളിലും സ്ഥാപനങ്ങളിലും ക്യാമ്പുകൾ ആരംഭിക്കുന്നതിനും, തെരുവു നായ നിയന്ത്രണ പ്രവർത്തനവും , വാക്സിനേഷനും നടപടി സ്വീകരിക്കുന്നതിന് യോഗത്തിൽ തീരുമാനിച്ചു.വെള്ളപ്പൊക്കത്തെ മുന്നിൽ കണ്ട് 65 അംഗ ദുരന്ത നിവാരണ സേന രൂപീകരിച്ച് അവർക്ക് പരിശീലനം നല്കിയിട്ടുണ്ട്. പകർച്ചവ്യാധി പടർന്നുപിടിക്കുന്ന സാഹചര്യം സൃഷ്ടിച്ചാൽ പൊതുജനാരോഗ്യ നിയമപ്രകാരം പിഴ ഉൾപ്പെടെയുള്ള കർശന നടപടി സ്വീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.
യോഗത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് ബി പിള്ള , കില ഫാക്കൽറ്റി ഒ.കെ.അഹമ്മദ് എന്നിവർ ക്ലാസ് എടുത്തു. പഞ്ചായത്ത് അംഗം തേജസ്സ് കുമ്പിളുവേലിൽ, അസിസ്റ്റൻ്റ് സെക്രട്ടറി വിനയൻ, ആയുർവേദ മെഡിക്കൽ ആഫീസർ ഡോ. ജാർവിസ് ജേക്കബ് , ഹോമിയോ മെഡിക്കൽ ആഫീസർ ഡോ. എ. ജെ റാബിയ, വെറ്റിനറി മെഡിക്കൽ ആഫീസർ ഡോ.സുമയ്യ എന്നിവർ സംസാരിച്ചു.