കൊച്ചി: മലയിടംതുരുത്ത് പാരിയത്ത്കാവ് ഉന്നതി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ടുള്ള ചർച്ച നാളെ നടക്കും. മന്ത്രി റോജി എം.ജോണിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചർച്ചയിലേക്ക് താമസക്കാർക്കൊപ്പം സമരസമിതിക്കും ക്ഷണമുണ്ട്. ഈമാസം 16 വരെ ഒഴിപ്പിക്കൽ നടപടി നീട്ടിവെക്കാൻ ഹൈകോടതി രാവിലെ ഉത്തരവിട്ടിരുന്നു. എറണാകുളം കിഴക്കമ്പലത്തിനടുത്തുള്ള മലയിടംതുരുത്ത് പാരിയത്തുകാവ് ഉന്നതിയിലെ കുടിയൊഴിപ്പിക്കൽ നടപടികൾക്ക് ഹൈക്കോടതി ജൂൺ 16 വരെ സമയം നീട്ടിനൽകിയതിന് പിന്നാലെ മന്ത്രിയുടെ അധ്യക്ഷതയിൽ ചർച്ച വിളിച്ചിരിക്കുന്നത്. ജൂൺ ഒമ്പതിനകം കുടിയൊഴിപ്പിക്കൽ പൂർത്തിയാക്കണമെന്ന പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ കർശന ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന തീരുമാനം.
ജൂൺ 16 വരെ യാതൊരു കാരണവശാലും പ്രദേശത്ത് ബലപ്രയോഗം നടത്താനോ കുടിയൊഴിപ്പിക്കാനോ പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. 19 ഏക്കറോളം വരുന്ന പുറമ്പോക്ക് ഭൂമിയിൽ ഉൾപ്പെട്ട 2.65 ഏക്കറിലാണ് ഉന്നതി കോളനിയിലെ ഏഴ് ദലിത് കുടുംബങ്ങൾ ആറ് പതിറ്റാണ്ടിലേറെയായി താമസിച്ചുവരുന്നത്. എന്നാൽ ഈ ഭൂമി തന്റേതാണെന്ന് അവകാശപ്പെട്ട് പ്രദേശവാസിയായ ഒരു വ്യക്തി നൽകിയ കേസിൽ അനുകൂല വിധി ലഭിക്കുകയും, സുപ്രിംകോടതി വരെ അത് ശരിവെക്കുകയും ചെയ്തിരുന്നു. ഈ സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് മുൻസിഫ് കോടതി വഴി കുടിയൊഴിപ്പിക്കൽ നടപടികൾ ആരംഭിച്ചത്. എന്നാൽ പുറമ്പോക്ക് ഭൂമി കൃത്യമായി തിട്ടപ്പെടുത്തുന്നതിനായി വീണ്ടും സർവേ നടത്തണമെന്നാണ് താമസക്കാരുടെ പ്രധാന ആവശ്യം.





























