കോന്നി : മലയാലപ്പുഴ ജില്ലാ പഞ്ചായത്ത് ഡിവിഷൻ ബാലറ്റ് പേപ്പർ തമിഴിലും മലയാളത്തിലും അച്ചടിച്ച് എത്തിച്ചതിനെ തുടർന്ന് എൽ ഡി എഫ് പ്രവർത്തകരും പത്തനംതിട്ട ജില്ലാ കളക്ടറും തമ്മിൽ തർക്കം. കോന്നി അമൃത വോക്കെഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രത്തിൽ ആണ് തർക്കമുണ്ടായത്. മലയാലപ്പുഴ ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ അൻപത് വാർഡുകളിൽ മലയാളത്തിലും തമിഴ്ലും അച്ചടിച്ച ബാലറ്റുകൾ എത്തിച്ചതാണ് തർക്കം ഉടലെടുക്കുവാൻ കാരണമായത്. മലയാലപ്പുഴ ഗ്രാമപഞ്ചായത്തിൽ രണ്ട് പഞ്ചായത്ത് വാർഡുകളിൽ മാത്രമാണ് ഇത്തരത്തിൽ തമിഴ്ലും മലയാളത്തിലും ബാലറ്റ് അച്ചടിക്കേണ്ടിയിരുന്നത്. എന്നാൽ ഇത്തരത്തിൽ ബാലറ്റ് അച്ചടിച്ചത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിൽ എന്ന് സംശയിക്കുന്നതായും എൽ ഡി എഫ് പ്രവർത്തകർ പറഞ്ഞു.
വിഷയം പരിഹരിക്കുവാൻ പത്തനംതിട്ട ജില്ലാ കളക്റ്റർ എസ് പ്രേംകൃഷ്ണൻ ഐ എ എസ്, കോന്നി ഡി എഫ് ഓ ആയുഷ് കുമാർ കോറി എന്നിവർ സ്ഥലത്തെത്തി എൽ ഡി എഫ് പ്രവർത്തകരുമായി ചർച്ച നടത്തി. ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ഇത്രയധികം ബാലറ്റുകൾ തമിഴ്ലും മലയാളത്തിലുമായി അച്ചടിച്ച് എത്തിച്ചത് അംഗീകരിക്കാൻ കഴിയില്ല എന്നും ഇത് ജനങ്ങളിൽ തെറ്റ് ധാരണ ജനിപ്പിക്കും എന്ന നിലപാടിൽ ആയിരുന്നു പ്രവർത്തകർ. എന്നാൽ മറ്റ് ജില്ലകളിലും ഇത്തരത്തിൽ സംഭവിച്ചിട്ടുണ്ട് എന്നും ഇത് കുഴപ്പമില്ല എന്നും കളക്റ്റർ പറഞ്ഞു. എന്നാൽ പ്രവർത്തകർ ഇത് അംഗീകരിക്കാൻ തയ്യാറായില്ല. പിന്നീട് ബാലറ്റ് പൂർണ്ണമായി മലയാളത്തിൽ വീണ്ടും അച്ചടിക്കും എന്ന കളക്റ്ററുടെ ഉറപ്പിനെ തുടർന്നാണ് പ്രശ്നം പരിഹരിച്ചത്.





























