സീതത്തോട് : സീതത്തോട് കൃഷിഭവനിൽ കർഷകർക്ക് വിതരണം ചെയ്യാൻ എത്തിച്ച വാഴവിത്തിന്‍റെ ഗുണനിലവാരത്തെ ചൊല്ലി തർക്കം. ആഴ്ചകൾക്ക് മുമ്പ് കൊണ്ടുവന്ന വാഴവിത്ത് വിതരണം ചെയ്യാൻ വൈകിയതോടെ മുളച്ചുതുടങ്ങി. ഇനി നടീലിന് ഉപയോഗിക്കാനാകില്ലെന്ന് പറഞ്ഞ് കർഷക പ്രതിഷേധവും ശക്തമായി. വൻതുക ചെലവഴിച്ച് വാങ്ങിയ രണ്ടായിരത്തിൽ പരം ഏത്താവഴ വിത്തുകൾ നഷ്ടപ്പെടുമെന്ന് ഉറപ്പായി. പഞ്ചായത്ത് ഭരണസമിതിയുടെ അനുമതിയോടെയാണ് വാഴവിത്ത് വാങ്ങിയതെങ്കിലും ഭരണസമിതിയിൽപ്പെട്ട ഒരുസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വാഴവിത്തിന്റെ ഗുണനിലവാരത്തിൽ ആശങ്ക രേഖപ്പെടുത്തി കൃഷിഭവൻ അധികൃതർക്ക് കത്ത് നൽകിയതാണ് വിത്തുകളുടെ വിതരണം തടസ്സപ്പെടാനിടയാക്കിയത്.
വിതരണത്തിന് എത്തിച്ച വാഴവിത്തുകളിൽ വലിയൊരു പങ്ക് നശിച്ചു കഴിഞ്ഞു. ഓഫീസിനുള്ളിൽ കിടന്ന് കിളിർത്ത വിത്തുകളിൽ രണ്ട് തട്ട് ഇലവരെ വന്നുകഴിഞ്ഞു. ഇനി ഇത് നട്ടാൽ ഫലവത്താകില്ലെന്നാണ് കർഷകർ പറയുന്നത്. സീതത്തോട് കൃഷിഭവനിൽ രണ്ട് വർഷമായി കൃഷി ഓഫീസറില്ല. ഇവിടെ നിന്ന് കാര്യമായ യാതൊരു സേവനവും കർഷകർക്ക് ലഭിക്കുന്നില്ല. അതിനിടെയാണ് വാഴവിത്ത് വിതരണത്തിലും അഴിമതി ആരോപണം ഉയർന്നിട്ടുള്ളത്. സീതത്തോട് കൃഷിഭവൻ കേന്ദ്രീകരിച്ച് മുമ്പും നടീൽ വസ്തുക്കളുടെയും വളം വിതരണത്തിന്റെയും പേരിൽ വൻ അഴിമതി ആരോപണം ഉയർന്നിട്ടുണ്ട്.





























