തിരുവനന്തപുരം : മികച്ച പുതിയ ടീം, അതിനൊത്തു മികവുറ്റ പ്രകടനം എന്നതാണു തുടർഭരണവേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യം. തലമുറ മാറ്റം വകുപ്പു വിഭജനത്തിൽ അടക്കം പ്രതിഫലിക്കുന്നു. അതേസമയം ചില ഘടകകക്ഷികളും നിയുക്ത മന്ത്രിമാരും ലഭിച്ച വകുപ്പുകളിൽ തൃപ്തരല്ല.
മുൻ സർക്കാരിനെതിരെ ഉയർന്ന വിമർശനങ്ങൾ ഇത്തവണ ഒഴിവാക്കണമെന്നു മുഖ്യമന്ത്രി ആഗ്രഹിക്കുന്നു. പോലീസ് നയവുമായി ബന്ധപ്പെട്ടതാണ് അതിലേറെയും. ഡിജിപി ലോക്നാഥ് ബെഹ്റ വൈകാതെ കാലാവധി പൂർത്തിയാക്കി മാറുകയാണ്. പോലീസ് ഉപദേഷ്ടാവ് സ്ഥാനത്തു രമൺ ശ്രീവാസ്തവ തുടരുമോ എന്നതാണ് ഉറ്റുനോക്കുന്ന ഒരു കാര്യം. മുഖ്യമന്ത്രിയുടെ ഓഫിസിനു കൂടുതൽ രാഷ്ട്രീയ നിയന്ത്രണം വേണമെന്ന പാർട്ടി തീരുമാനം പുതിയ പ്രൈവറ്റ് സെക്രട്ടറി നിയമനത്തിലുണ്ട്. നിലവിലുള്ള പ്രൈവറ്റ് സെക്രട്ടറി ഒഴിയാൻ സന്നദ്ധതയും അറിയിച്ചിരുന്നു. പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്തും മാറ്റം വരുമെന്ന അഭ്യൂഹം പാർട്ടി തലത്തിലുണ്ട്.
ചില മന്ത്രിമാരെക്കുറിച്ചു പാർട്ടിക്കുള്ളിൽ എതിർപ്പുയർന്നതു കൂടി കണക്കിലെടുത്തു കഴിഞ്ഞ മന്ത്രിസഭയുടെ കാലത്തുതന്നെ അഴിച്ചുപണി മുഖ്യമന്ത്രി നടത്തിയിരുന്നു. പൊതുജന ദൃഷ്ടിയിൽ ‘റിസൽറ്റ്’ ഉണ്ടാക്കുന്ന തരത്തിലുള്ള മികവ് ഈ മന്ത്രിസഭയിൽ നിന്നുണ്ടാകണം എന്നാണ് പാർട്ടിയിലും എൽഡിഎഫിലും മുഖ്യമന്ത്രി മുന്നോട്ടുവച്ച ആവശ്യം. മന്ത്രിമാരെ നിശ്ചയിക്കുമ്പോൾ നല്ല ടീം എന്ന ആശയം പ്രാവർത്തികമാക്കണമെന്നു സിപിഐയോടും മുഖ്യമന്ത്രി അഭ്യർഥിച്ചിരുന്നു. 60 വയസ്സിൽ താഴെയുള്ള 4 പേരെ മന്ത്രിയായി നിർദേശിച്ചുകൊണ്ടു സിപിഐ ക്രിയാത്മകമായി പ്രതികരിച്ചു.
കെ.കെ. ശൈലജയെ ഒഴിവാക്കിയതിന്റെ നീറ്റൽ പാർട്ടിയുടെ വിവിധ തലങ്ങളിൽ ഉള്ളത് ഉൾക്കൊള്ളുന്നുവെന്ന തരത്തിലാണു മുഖ്യമന്ത്രി പ്രതികരിച്ചത്. എന്നാൽ ‘ഭൂരിപക്ഷം നോക്കിയാണോ മന്ത്രിയെ തീരുമാനിക്കുന്നത്’ എന്ന തരത്തിലുള്ള ചില പ്രതികരണങ്ങൾ വന്നതു പാർട്ടി കണക്കിലെടുത്തിട്ടുണ്ട്. തനിക്കു രണ്ടാം ടേം നിഷേധിച്ചതിനോടു ശൈലജ സംയമനത്തോടെ പ്രതികരിച്ചതിൽ നേതൃത്വത്തിനു മതിപ്പുമുണ്ട്. എന്നാൽ പുറമേ ഇത് അവസാനിച്ചുവെന്നു പറയുമ്പോഴും നേതൃത്വം അങ്ങനെ കരുതുന്നില്ല. പിബി തലം തൊട്ടു ചർച്ചകളിൽ ഇതു സംബന്ധിച്ച ചോദ്യങ്ങൾ ഉയരും.
ശൈലജയുടെ അഭാവത്തിൽ കേന്ദ്ര കമ്മിറ്റി അംഗമായ എം.വി. ഗോവിന്ദനാണ് മന്ത്രിസഭയിലെ രണ്ടാമൻ എങ്കിലും നിലവിൽ രണ്ടാമനായിരുന്ന ഇ.പി. ജയരാജൻ വഹിച്ച വ്യവസായം അദ്ദേഹത്തിനു ലഭിച്ചില്ല. പകരം സെക്രട്ടറിയറ്റ് അംഗമായ പി.രാജീവിനാണ് ആ വകുപ്പ്. കേന്ദ്രകമ്മിറ്റി അംഗമായ തോമസ് ഐസക് കൈകാര്യം ചെയ്ത ധനം ലഭിച്ചത് മറ്റൊരു സെക്രട്ടറിയറ്റ് അംഗമായ കെ.എൻ. ബാലഗോപാലിനും. ജിഎസ്ടിയുടെ വക്താവായിരുന്നു ഐസക് എങ്കിൽ ബാലഗോപാൽ അതിന്റെ വിമർശകനാണ്.
യഥാർഥത്തിൽ ആരാണു രണ്ടാമൻ എന്നതു സ്പഷ്ടമാകരുത് എന്ന നിലയിലാണു വകുപ്പ് വിഭജനവും മുഖ്യമന്ത്രി നിർവഹിച്ചിരിക്കുന്നത്. പിന്നാക്ക ക്ഷേമം കൂടാതെ ദേവസ്വം വകുപ്പ് കെ.രാധാകൃഷ്ണനെ ഏൽപ്പിക്കാൻ തയ്യാറായെങ്കിലും കേന്ദ്ര കമ്മിറ്റി അംഗമായ അദ്ദേഹത്തിന് കൂടുതൽ പ്രാധാന്യം പ്രതീക്ഷിച്ചിരുന്നു. ശൈലജയ്ക്കു പകരം വീണ ആരോഗ്യ വകുപ്പിലേക്കു വരുമ്പോൾ ആ വകുപ്പിൽ വനിതകളുടെ തുടർച്ചയാണ് സിപിഎം ഉറപ്പാക്കുന്നത്. ശൈലജയ്ക്കു മുമ്പ് വിഎസ് സർക്കാരിൽ പി.കെ. ശ്രീമതി ആയിരുന്നു ആരോഗ്യമന്ത്രി.
സുപ്രധാനമായ പൊതുമരാമത്ത്–ടൂറിസം വകുപ്പുകൾ മന്ത്രിസഭയിലെ ജൂനിയർമാരിൽ ഒരാളായ പി.എ. മുഹമ്മദ് റിയാസിന് ലഭിച്ചതും ചർച്ചയാണ്. നേരത്തെ റബ്കോ ചെയർമാനായിരുന്ന വി.എൻ. വാസവന്‍ സഹകരണം പ്രതീക്ഷിച്ചിരുന്നെങ്കിൽ ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാന് ഫിഷറീസ് അപ്രതീക്ഷിതമായി.
ഘടകകക്ഷി പ്രാതിനിധ്യത്തിനു വേണ്ടി സിപിഎം വിട്ടുകൊടുത്ത വൈദ്യുതി വകുപ്പ് കേരള കോൺഗ്രസ് വേണ്ടെന്നു പറഞ്ഞതോടെയാണ് ജനതാദളിനു നൽകിയത്. ദളിന്റെ പക്കലുണ്ടായിരുന്ന ജലവിഭവം മാത്രം ലഭിച്ചതിൽ കേരള കോൺഗ്രസ് തൃപ്തരല്ല. ഉപവകുപ്പുകളിൽ ഒന്നെങ്കിലും ലഭിക്കാൻ അവർ ശ്രമം തുടരുന്നു. ഇന്നു ഗവർണർക്ക് പട്ടിക പോകുന്നതിനു മുമ്പ് ചെറിയ മാറ്റങ്ങൾക്കുള്ള സാധ്യതയും നിലനിൽക്കുന്നു.