തിരുവനന്തപുരം : ചരിത്രമെഴുതി ഇടതുപക്ഷ സർക്കാർ രണ്ടാമത് അധികാരത്തിലേക്കെത്തുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനുൾപ്പടെയുള്ള മന്ത്രിസഭാംഗങ്ങളുടെ സത്യപ്രതിജ്ഞാദിനം തുടങ്ങുന്നത് പുന്നപ്ര വയലാറിലെ സമരഭൂമിയിൽ നിന്നാണ്. കൊവിഡ് ചട്ടം പാലിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ 21 മന്ത്രിമാരും പുന്നപ്ര വയലാറിലെ രക്തസാക്ഷിമണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിക്കും. ചരിത്രം കുറിയ്ക്കുന്ന മുഹൂർത്തത്തിന് സാക്ഷിയാകാൻ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ദില്ലിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് നേരിട്ടെത്തും.
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് രണ്ടരമീറ്റർ അകലത്തിലാണ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ കസേരകളടക്കം നിരത്തിയിരിക്കുന്നത്. വേദി അലങ്കരിക്കുന്നതുൾപ്പടെയുള്ള സജ്ജീകരണങ്ങൾ അവസാനഘട്ടത്തിലാണിവിടെ.
പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിക്കുമെന്ന് വ്യക്തമാക്കിയിട്ടുള്ളതിനാൽ 400-ൽ താഴെ ആളുകൾ മാത്രമേ ചടങ്ങിനുണ്ടാകൂ എന്നാണ് സർക്കാർ ഇന്നലെ ഹൈക്കോടതിയെ അറിയിച്ചത്. പിആർഡിയുടെ ക്യാമറകളാണ് സെൻട്രൽ സ്റ്റേഡിയത്തിലും അതിന് ശേഷം നടക്കുന്ന ആദ്യമന്ത്രിസഭാ യോഗത്തിലുമുണ്ടാകുക. മറ്റ് ചാനലുകളുടെ ക്യാമറകൾക്ക് പ്രവേശനമില്ല. മാധ്യമപ്രവർത്തകർക്ക് മൊബൈൽ മാത്രമേ കൊണ്ടുപോകാൻ അനുവാദമുള്ളൂ.
മുഖ്യമന്ത്രി പിണറായി വിജയന് മാത്രം രണ്ടാമൂഴം. പി രാജീവും കെഎന്‍ ബാലഗോപാലും, മുഹമ്മദ് റിയാസും, വി എൻ വാസവനും, സജി ചെറിയാനുമടക്കം ഒരു പിടി പുതുമുഖങ്ങള്‍ മന്ത്രിമാരാകുന്നു. പുതുതീരുമാനങ്ങളുമായി സിപിഐയും കൂടെ നില്‍ക്കുകയാണ്.