തിരുവനന്തപുരം : ഇടതു സർക്കാർ മന്ത്രിസഭയിൽ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം 20 ആയി വെട്ടിച്ചുരുക്കാൻ ആലോചന. 30 പേരെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളായി നിയമിക്കാം. നിലവിൽ 25 പേരാണ് ഓരോ മന്ത്രിമാരുടെയും പേഴ്സണൽ സ്റ്റാഫിലുള്ളത്. സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ അംഗങ്ങളുടെ എണ്ണം ഇപ്പോഴുള്ള 25 ൽ നിന്നു 20 ആയി കുറയ്ക്കാനാണ് നീക്കം.
കഴിഞ്ഞ മന്ത്രിസഭയിൽ പേഴ്സണൽ സ്റ്റാഫിൽ അംഗങ്ങളായിരുന്നവർക്ക് വീണ്ടും അവസരം നൽകേണ്ടെന്നും മന്ത്രിസഭയിൽ പുതുമുഖങ്ങൾക്ക് പ്രാതിനിധ്യം നൽകിയതു പോലെ പേഴ്സണൽ സ്റ്റാഫിലും പുതുമ കൊണ്ടു വരണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദേശമെന്നാണ് അറിയുന്നത്.
വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ മാനദണ്ഡമാക്കി മാത്രമേ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിക്കാവൂവെന്നാണ് സിപിഎം, സിപിഐ ഉൾപ്പെടെയുള്ള പ്രമുഖ പാർട്ടികളുടെ അഭിപ്രായം. 60–55 വയസ്സിൽ താഴെയുള്ളവരെ മാത്രം പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചാൽ മതിയെന്നും എസ്എസ്എൽസി പോലും പാസാകാത്തവരെ പേഴ്സണൽ സ്റ്റാഫിൽ നിയമിക്കരുതെന്നും അഭിപ്രായമുണ്ട്.
പേഴ്സണൽ സ്റ്റാഫിൽ നിയമിക്കപ്പെടുന്നവരുടെ പശ്ചാത്തലം വിശദമായി പരിശോധിക്കണമെന്നും വിവാദങ്ങൾക്കിട നൽകരുതെന്നും പ്രത്യേകം നിർദേശിച്ചിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറിയറ്റിന്റെ അംഗീകാരത്തോടെയാണ് സിപിഎം മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിനെ നിയമിക്കുക. സിപിഐ ജില്ലാ കൗൺസിലുകൾ നൽകുന്ന പട്ടിക പരിശോധിച്ചാണ് സിപിഐ നേതൃത്വം പേഴ്സണൽ സ്റ്റാഫുകളെ തീരുമാനിക്കുക. സർവീസ് സംഘടനകളുടെ അഭിപ്രായവും ഇതിൽ നിർണായകമാണ്.
മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനമായതോടെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ കയറിപ്പറ്റാൻ പാർട്ടികളുടെ ആസ്ഥാനത്ത് ഇടി തുടങ്ങി. ജില്ലാ നേതൃത്വങ്ങളുടെ ശുപാർശക്കത്തുമായി സംസ്ഥാന നേതാക്കളെ സമീപിക്കുന്ന തിരക്കിലാണ് പലരും.
സർക്കാർ ഉത്തരവു പ്രകാരം മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും 30 പേഴ്സണൽ സ്റ്റാഫിനെവരെ നിയമിക്കാം. വിരമിക്കുമ്പോൾ ഇവർക്കു പെൻഷൻ ലഭിക്കും. കഴിഞ്ഞ മന്ത്രിസഭയിൽ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ അംഗങ്ങളുടെ എണ്ണം 37 ആയിരുന്നു. മന്ത്രിമാരുടേത് 25 ഉം.
പേഴ്സണൽ സ്റ്റാഫിൽ 30നു പകരം 25 പേരെയേ നിയമിക്കൂ എന്നു കഴിഞ്ഞ സർക്കാർ തത്വത്തിൽ തീരുമാനമെടുത്തെങ്കിലും ഇഷ്ടക്കാർക്കു വേണ്ടി, മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ 37 പേരെ നിയമിക്കുകയായിരുന്നു. എണ്ണം വർധിപ്പിക്കുന്നതിന് മന്ത്രിസഭ ചട്ടം ഭേദഗതി ചെയ്ത ശേഷമായിരുന്നു നിയമനം. ധനവകുപ്പിന്റെ അഭിപ്രായം അവഗണിച്ചാണ് മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ എണ്ണം കൂട്ടിയത്.
പേഴ്സണൽ സ്റ്റാഫായി 2 വർഷം സേവനം അനുഷ്‍ഠിച്ചാൽ പെൻഷൻ കിട്ടും. ഇക്കാരണത്താൽ ഒരാൾ ഒഴിയുന്ന തസ്തികയിൽ പുതിയ ആളെ നിയമിച്ച് അങ്ങനെ 2 പേർക്കു പെൻഷൻ നൽകാൻ വേണ്ടി കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് 25 പേരാണു രാജി വെച്ചൊഴിഞ്ഞത്.