തൊടുപുഴ : കൊറിയർ സർവീസ് വഴി ഉത്തേജക മരുന്നുകൾ ഉൾപ്പെടെ എത്തിച്ച് നിയമവിരുദ്ധമായി വിൽപന നടത്തിയിരുന്ന തൊടുപുഴ സ്വദേശി സുനീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ആന്റി നാർക്കോട്ടിക് സ്ക്വാഡും, ഡ്രഗ്സ് കൺട്രോൾ ബോർഡും, ഡാൻസാഫ് ടീമും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതി പിടിയിലായത്. നഗരത്തിലെ ഒരു കൊറിയർ സ്ഥാപനത്തിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. ഇടുക്കി ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ഡാൻസാഫ് ടീമിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഊർജ്ജവർദ്ധനവിനും ലൈംഗിക ഉത്തേജനത്തിനും ഉപയോഗിക്കുന്ന 10 മില്ലിയുടെ 150 വയൽ ഇൻജക്ഷനുകൾ ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിൽക്കാൻ പാടില്ലാത്തതും അമിതമായി ഉപയോഗിച്ചാൽ ലഹരി നൽകുന്നതുമായ മരുന്നുകളാണിവ. പ്രധാനമായും മസിൽ പവർ വർദ്ധിപ്പിക്കാനും ഹാലുസിനേഷൻ എഫക്റ്റ് ഉണ്ടാക്കാനും ഉപയോഗിക്കുന്ന മെസൻഡർമിൻ പോലുള്ള ഇൻജക്ഷനുകളാണ് പ്രതി വിറ്റഴിച്ചിരുന്നത്.
കൊച്ചി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ വിദ്യാർത്ഥികൾക്കിടയിലാണ് ഇയാൾ പ്രധാനമായും മരുന്നുകൾ വിറ്റഴിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കൊറിയർ സ്ഥാപനത്തിലെ ജീവനക്കാരെ ഉപയോഗിച്ച് പ്രതിയെ വിളിച്ചുവരുത്തിയാണ് പോലീസ് പിടികൂടിയത്. പിടിച്ചെടുത്ത മരുന്നുകൾ പോലീസ് റിപ്പോർട്ട് സഹിതം ഡ്രഗ്സ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റിന് കൈമാറി.





























