കോന്നി : ജില്ലാ പൈതൃക മ്യൂസിയം കോന്നിയിൽ നടപ്പാകില്ല എന്ന് ഉറപ്പായിട്ടും പൈതൃക മ്യൂസിയത്തിനായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച പുരാവസ്തുക്കൾ സംരക്ഷിക്കുവാന്‍ ആരും നടപടി സ്വീകരിക്കുന്നില്ല. പുരാവസ്തുവകുപ്പിന് വനം വകുപ്പ് വിട്ടു നൽകിയ കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെ കെട്ടിടത്തിനുള്ളിൽ സംരക്ഷണമില്ലാതെ നശിക്കുകയാണ് ഈ പുരാവസ്തുക്കൾ. കെട്ടിടത്തിന് അടുത്തേക്ക് എത്തുവാനുള്ള വഴി വരെ കാട് കയറിയിട്ടും യാതൊരു നടപടിയും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ശേഖരിച്ച നൂറിലധികം വരുന്ന പുരാവസ്തുക്കൾ ആണ് ഇവിടെ നശിക്കുന്നത്. അഡ്വ.അടൂർ പ്രകാശ് കോന്നി എം.എൽ.എ ആയിരുന്ന കാലഘട്ടത്തിലാണ് കോന്നിയിൽ പൈതൃക മ്യൂസിയം ആരംഭിക്കുമെന്ന പ്രഖ്യാപനം ആദ്യം ഉണ്ടാകുന്നത്.
അന്നത്തെ യു.ഡി.എഫ് മന്ത്രിസഭയിലെ സാംസ്കാരിക വകുപ്പ് മന്ത്രി കെ.സി ജോസഫ് ഇതിന്റെ ഉത്ഘാടനവും നടത്തിയിരുന്നു. ഉത്ഘാടനം കഴിഞ്ഞ് നാല് വർഷത്തിന് ശേഷം മ്യൂസിയത്തിലേക്കുള്ള പൈതൃക വസ്തുക്കളുടെ ഏറ്റുവാങ്ങൽ ചടങ്ങും ആഘോഷമായി നടന്നു. അന്നത്തെ സാംസ്കാരിക വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ആണ് ഉത്ഘാടനം നിര്‍വ്വഹിച്ചത്. പിന്നീട് പൈതൃക മ്യൂസിയത്തിനെക്കുറിച്ച് എല്ലാവരും മറന്നു. സംസ്ഥാനത്തെ പതിനാല് ജില്ലകളിലും മ്യൂസിയും സ്ഥാപിക്കുമെന്നാണ് അന്നത്തെ യു.ഡി.എഫ് മന്ത്രിസഭ തീരുമാനം എടുത്തത്. കോന്നിയിൽ വനം വകുപ്പ് വിട്ട് നൽകിയ കെട്ടിടം ലക്ഷങ്ങൾ മുടക്കിയാണ് പൈതൃക മ്യൂസിയത്തിനായി നവീകരിച്ചത്.
വർഷങ്ങൾക്ക് ശേഷം മ്യൂസിയം ഡയറക്ടർ അടങ്ങുന്ന സംഘം സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ പൈതൃക മ്യൂസിയം കോന്നിയിൽ നടപ്പാകില്ല എന്ന പ്രഖ്യാപനം വന്നതോടെ ആരാലും സംരക്ഷണമില്ലാതെ നശിക്കുകയാണ് പൈതൃക മ്യൂസിയത്തിനായി ശേഖരിച്ച വസ്തുക്കൾ. വനം വകുപ്പ് വിട്ടുനൽകിയ കെട്ടിടം തിരിച്ചെടുക്കുവാൻ നടപടി സ്വീകരിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ കോന്നിയിൽ എത്തിയപ്പോൾ പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എഴുനൂറിൽ പരം ആളുകൾ നിധി പോലെ സൂക്ഷിച്ചിരുന്ന വസ്തുക്കൾ ആണ് നശിച്ചുപോകുന്നത്.
2014 മുതൽ മ്യൂസിയം പ്രവർത്തനത്തിന്റെ ഭാഗമായി സംസ്ഥാന പുരാവസ്തുവകുപ്പ് പന്തളം എൻ.എസ്.എസ് കോളേജുമായി ചേർന്ന് ജില്ലയിലെ ചരിത്ര പ്രാധാന്യമുള്ള പ്രദേശങ്ങളിൽ എട്ട് സംഘങ്ങളായി തിരിഞ്ഞ് സന്ദർശനം നടത്തി പര്യവേഷണത്തിലൂടെ പരമ്പരാഗത കാർഷിക ഉപകരണങ്ങൾ, ചികിത്സാ ഉപകരണങ്ങൾ, വിവിധ ആചാര അനുഷ്ടാനങ്ങളുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ എന്നിവ ശേഖരിച്ച് കോന്നിയിൽ എത്തിച്ചാണ് കൊട്ടിഘോഷിച്ച് ഉത്ഘാടനം നടത്തിയത്. കേരളത്തില്‍ അധികാരമേറ്റെടുക്കുന്ന പുതിയ സര്‍ക്കാര്‍ എങ്കിലും പുരാവസ്തുക്കള്‍ സംരക്ഷിക്കുമോ എന്നതാണ് ജനങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യം.































