കോഴിക്കോട് : കൈക്കൂലി കേസിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓവർസീയർ വിജിലൻസ് പിടിയിൽ. പൂർത്തീകരിച്ച റോഡ് വർക്കുകളുടെ ബില്ല് പാസ്സാക്കുന്നതിനായി പി.ഡബ്ല്യു.ഡി കോൺട്രാക്ടറിൽ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങിയ കോഴിക്കോട് ഓടമ്പ്ര സ്വദേശിയും കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഫീസിലെ ഫസ്റ്റ് ഗ്രേഡ് ഓവർസീയറുമായ നവീൻ രവി (47) യെയാണ് വിജിലൻസ് സംഘം ഇന്ന് കൈയ്യോടെ പിടികൂടിയത്. പി.ഡബ്ല്യു.ഡി കോൺട്രാക്ട് വർക്കുകൾ ഏറ്റെടുത്ത് ചെയ്യുന്ന പരാതിക്കാരൻ കോഴിക്കോട് ജില്ലയിലെ പല പഞ്ചായത്തുകളിലും റോഡ് വർക്കുകളുടെ കരാറുകൾ ഏറ്റെടുത്തിരുന്നു. കിഴക്കോത്ത്, താമരശ്ശേരി പഞ്ചായത്തുകളിൽ കരാർ ഏറ്റെടുത്ത് പൂർത്തീകരിച്ച രണ്ട് റോഡ് വർക്കുകളുടെ ബില്ലുകൾ അസിസ്റ്റന്റ് എഞ്ചിനീയർ മെഷർമെന്റ് പൂർത്തിയാക്കി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അപ്രൂവ് ചെയ്ത ശേഷം ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് പ്രൈസ് സോഫ്റ്റ്‌വെയർ വഴിയും നേരിട്ടും അയച്ചിരുന്നു.
രണ്ടു ബില്ലുകളും ഒന്നര മാസമായി ജില്ലാ പഞ്ചായത്ത് ഓഫീസിൽ ഓവർസിയർ നവീൻ രവിയുടെ സീറ്റിൽ പെന്റിംഗ് ആയി കിടന്നതിനെ തുടർന്ന് പരാതിക്കാരൻ ഒരു സുഹൃത്തുമായി ജില്ലാ പഞ്ചായത്ത് ഓഫീസിൽ എത്തി ഓവർസിയർ നവീൻ രവിയെ നേരിൽ കണ്ട് വിവരം തിരക്കി. ഈ സമയം നവീൻ രവി ബില്ല് പെട്ടെന്ന് ശരിയാക്കി നൽകാമെന്ന് പരാതിക്കാരനോട് പറയുകയും 10,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തു. കോൺട്രാക്ടര്‍ ഈ വിവരം കോഴിക്കോട് വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിച്ചു. തുടര്‍ന്ന് വിജിലന്‍സിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഉച്ചയ്ക്ക് 12.30 ന് കോൺട്രാക്ടര്‍ പണവുമായി ജില്ലാ പഞ്ചായത്ത് ഓഫീസിലെത്തി ഫസ്റ്റ് ഗ്രേഡ് ഓവർസീയറായ നവീൻ രവിക്ക് അയാള്‍ ആവശ്യപ്പെട്ട കൈക്കൂലി തുക നല്‍കി. നവീൻ രവി പണം കൈപ്പറ്റിയ ഉടന്‍, കാത്തുനിന്ന വിജിലന്‍സ് സംഘം ഇയാളെ കയ്യോടെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പരിലോ, വാട്സ് ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐ.പി.എസ്സ് അഭ്യർത്ഥിച്ചു.
#keralavigilance #trap #ProjectZero #corruptionfreekerala






























