ന്യൂഡല്‍ഹി : ഭാര്യയിൽ നിന്ന് വിവാഹമോചനം നേടാം മക്കളെ ഉപേക്ഷിക്കാൻ അധികാരമില്ലെന്ന് വിധിച്ച് സുപ്രീംകോടതി. ഒരു വിവാഹമോചനക്കേസിന്റെ വാദം കേൾക്കവെ ഭാര്യയെയും മക്കളെയും നോക്കാനാവില്ലെന്ന ഭർത്താവിന്റെ വാദത്തിന് മറുപടി നൽകുകയായിരുന്നു കോടതി. ഭാര്യയ്ക്കും കുട്ടികൾക്കും തുടർ ജീവിതത്തിനായി നാലുകോടി രൂപ നൽകണമെന്നും കോടതി നിർദേശിച്ചു. 2019 മുതൽ പിരിഞ്ഞു താമസിക്കുന്ന ദമ്പതികൾ ഇരുവരും ചേർന്നാണ് വിവാഹമോചനത്തിനായി അപേക്ഷ നൽകിയത്.
ജീവനാംശം നൽകാൻ ഭർത്താവ് കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. കൊറോണക്കാലമായതിനാൽ ബിസിനസ് മോശമാണെന്നായിരുന്നു അയാൾ ഇതിന് കാരണമായി പറഞ്ഞത്. എന്നാൽ കോടതി ഇത് സമ്മതിച്ചില്ല. ഭാര്യയ്ക്ക് പ്രായപൂർത്തിയാവാത്ത മക്കളുടെ തുടർജീവിതം ഭദ്രമാക്കാൻ ജീവനാംശം ആവശ്യമാണെന്നും ഭാര്യയിൽ നിന്ന് മാത്രമാണ് വിവാഹമോചനം നേടുന്നതെന്നും മക്കളുടെ ഭാവി സുരക്ഷിതമാക്കാൻ പിതാവിന് കൂടി ഉത്തരവാദിത്തമുണ്ടെന്നുമാണ് കോടതി പറഞ്ഞത്.