പുറത്തുപോകുമ്പോൾ കുപ്പിവെള്ളത്തെ ആശ്രയിക്കുന്നവരാണ് കൂടുതൽ. എന്നാൽ ഇത് ആരോഗ്യത്തിന് വളരെ ദോഷകരമായ ഒന്നാണ്. പുതിയ പഠനങ്ങൾ അനുസരിച്ച് ഒരു ലിറ്റർ കുപ്പിവെള്ളത്തിൽ ഏകദേശം 2,40000 പ്ലാസ്റ്റിക് കഷ്ണങ്ങൾ അടങ്ങിയിരിക്കുന്നു. ഇത് നാനോപ്ലാസ്റ്റിക്‌സ് ആയതിനാൽ കണ്ടെത്താൻ വളരെ പ്രയാസമാണ്. നാഷണൽ അക്കാദമി ഓഫ് സയൻസ് പ്രസിദ്ധീകരിച്ച പഠനത്തിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. മുൻപ് മൈക്രോപ്ലാസ്റ്റിക്കുകളുടെ സാന്നിദ്ധ്യം കുപ്പിവെള്ളത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ ഈ മൈക്രോപ്ലാസ്റ്റിക്കുകളെക്കാൾ മനുഷ്യന്റെ ആരോഗ്യത്തിന് ഭീഷണിയാണ് നാനോപ്ലാസ്റ്റിക്. നാനോപ്ലാസ്റ്റിക് മനുഷ്യകോശങ്ങളിലേയ്ക്ക് തുളച്ചുകയറുകയും രക്തക്കുഴലിൽ പ്രവേശിക്കുകയും ചെയ്യുന്നു. ഇത് അവയവങ്ങളെ ദോഷകരമായി സ്വാധീനിക്കും.
കൂടാതെ ഗർഭസ്ഥ ശിശുക്കളുടെ ശരീരത്തിൽ കടക്കാൻ വരെ ഇതിന് കഴിയുന്നു. യു എസിലെ മൂന്ന് ജനപ്രിയ ബ്രാൻഡുകളിൽ നടത്തിയ പരിശോധനയിൽ 110,000 മുതൽ 370,000വരെ ചെറിയ പ്ലാസ്റ്റിക് കണങ്ങൾ കണ്ടെത്തി. ഇതിൽ 90ശതമാനവും നാനോപ്ലാസ്റ്റിക് ആണ്. കുപ്പിവെള്ളത്തിലെ ഘടകങ്ങളെക്കുറിച്ചു നാനോപ്ലാസ്റ്റികിനെക്കുറിച്ചും ഇനിയും പഠനങ്ങൾ നടത്താനുണ്ടെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. കുപ്പിവെള്ളത്തിലെ പ്ലാസ്റ്റിക് അംശം സംബന്ധിച്ചുള്ള സംശയം ശാസ്ത്രജ്ഞര്‍ ഉന്നയിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എന്നാല്‍ നാനോപ്ലാസ്റ്റിക് കണ്ടെത്താന്‍ ആവശ്യമായ സാങ്കേതികവിദ്യയുടെ അപര്യാപ്തതയാണ് ഇപ്പോഴും സംശയമായി നില്‍ക്കാന്‍ കാരണം. ഇതിന് പരിഹാരമെന്നോണം പുതിയ മൈക്രോസ്‌കോപ്പി സാങ്കേതികവിദ്യ കണ്ടെത്തിയതായും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഡേറ്റയെ അടിസ്ഥാനമാക്കിയുള്ള അല്‍ഗോരിതം ഉപയോഗിച്ചാണ് ഈ സാങ്കേതികവിദ്യ പ്രവര്‍ത്തിക്കുന്നത്.





























