ആലപ്പുഴ : മാവേലിക്കരയില്‍ ഡോക്ടറെ മര്‍ദിച്ച കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്.പിക്കാണ് അന്വേഷണച്ചുമതല. ജോലിക്കിടെ ഡോക്ടറെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ പോലീസുകാരനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ഡോക്ടർമാരുടെ സംഘടന പ്രതിഷേധം ശക്തമാക്കുന്നു. കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ) ഇന്ന് ഒ പി ബഹിഷ്കരിച്ചുള്ള പ്രതിഷേധമാണ് നടത്തുന്നത്.
ഡോക്ടറെ മർദിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ ആരോഗ്യ പ്രവർത്തകർക്കിടയിൽ അമർഷം ശക്തമാണ്. ക്രൂരമായ മർദനമേറ്റതായും നീതി ലഭിച്ചില്ലെന്നും മർദനമേറ്റ ഡോ.രാഹുൽ മാത്യു ഫേസ്ബുക്കിൽ തുറന്നെഴുതിയിരുന്നു. രാജി വെക്കുകയാണെന്നും പ്രഖ്യാപിച്ചിരുന്നു. അഭിലാഷെന്ന പോലീസുകാരനാണ് രാഹുലിനെ മർദിച്ചതെന്നും നടപടി ആവശ്യപ്പെട്ട ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. അതേസമയം പ്രതിയെ അറസ്റ്റ് ചെയ്യാൻ നടപടി തുടങ്ങിയതായാണ് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നത്.
സംസ്ഥാന വ്യാപകമായി ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ സ്പെഷ്യാലിറ്റി ഒ പികളും അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകളും ബഹിഷ്കരിക്കാനാണ് കെ ഡി എം ഒ എ തീരുമാനം. രാവിലെ 10 മണി മുതല്‍ 11 മണി വരെ മറ്റു ഒ പി സേവനങ്ങളും നിര്‍ത്തിവെച്ച് എല്ലാ സ്ഥാപനങ്ങളിലും പ്രതിഷേധയോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും കെ.ജി.എം.ഒ.എ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. അത്യാഹിത വിഭാഗം, അടിയന്തിര ശസ്ത്രക്രിയകൾ, ലേബർ റൂം, ഐ പി ചികിത്സ, കൊവിഡ് ചികിത്സ, പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവക്ക് മുടക്കമുണ്ടാവില്ല.
സംഭവം നടന്ന് ആറാഴ്ച പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ പോലീസ് കാണിക്കുന്നത് കുറ്റകരമായ അനാസ്ഥയാണെന്ന് കെ.ജി.എം.ഒ.എ സമരപ്രഖ്യാപനത്തിൽ പറഞ്ഞു. ഈ വിഷയം ഉന്നയിച്ച് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ) നടത്തി വരുന്ന ഇടപെടലുകൾ അവഗണിക്കപ്പെട്ടിരിക്കുകയാണ്. അതിനാൽ പ്രതിഷേധം ശക്തമാക്കാൻ നിർബന്ധിക്കപ്പെട്ടിരിക്കുന്നുവെന്നും അവർ വാർത്താക്കുറിപ്പിലൂടെ പറഞ്ഞു.