കൊല്ലം : കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ ഡോക്ടർക്ക് ഷിഗെല്ല. ആശുപത്രിയിലെ ഹൗസ് സര്‍ജനാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഇതോടെ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. ഡോക്ടർക്ക് ഷിഗെല്ല സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകരും മെഡിക്കല്‍ വിദ്യാർഥികളുൾപ്പെടെ നിരീക്ഷണത്തിലാണെന്ന് ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു. ആശുപത്രിയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ ഉള്ളവരെ പ്രത്യേക നിരീക്ഷണത്തില്‍ മാറ്റി പാര്‍പ്പക്കുമെന്നും അധികൃതര്‍ അറിയിച്ചു.
കരുതിയിരുന്നില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്ന ഒരു ഗുരുതര രോഗമാണ് ഷിഗെല്ല. ഷിഗെല്ല ബാക്ടീരിയ മൂലമാണ് ‘ഷിഗല്ലോസിസ്’ എന്ന അണുബാധ കുടലിനെ ബാധിക്കുന്നത്. മലിനജലത്തിലൂടെയും വൃത്തിയില്ലാത്തതും കേടായതുമായ ഭക്ഷണത്തിലൂടെയുമാണ് ഈ രോഗം പ്രധാനമായും പകരുന്നത്. കടുത്ത വയറിളക്കം, പനി, വയറുവേദന, ഛർദ്ദി, മലത്തോടൊപ്പം രക്തവും ചലവും വരിക എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. രോഗം ബാധിച്ചവരുമായി സമ്പർക്കം പുലർത്തിയാൽ ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിലോ, ചിലപ്പോൾ ഒരാഴ്ചയ്ക്കുള്ളിലോ ലക്ഷണങ്ങൾ പ്രകടമാകും. പ്രതിരോധശേഷി കുറഞ്ഞവരെയും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെയുമാണ് രോഗം എളുപ്പത്തിൽ ബാധിക്കുന്നത്.






























