സുല്‍ത്താന്‍ ബത്തേരി : കർണാടകയിൽ നിന്ന് കേരളത്തിലേക്ക് ബസിൽ കടത്താൻ ശ്രമിച്ച 5.785 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തിൽ കോഴിക്കോട് സ്വദേശിയായ 23-കാരൻ മുഹമ്മദ് ഷെഫീഖ് അറസ്റ്റിലായി. ബസ് യാത്രക്കാരനായി സഞ്ചരിക്കുകയായിരുന്ന ഇയാളുടെ കൈവശം ഉണ്ടായിരുന്ന കഞ്ചാവാണ് പരിശോധനയിൽ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ദിവസം രാവിലെ മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കഞ്ചാവ് കണ്ടെടുക്കുന്നത്. മൈസൂര്‍ ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന കര്‍ണാടക ആര്‍ടിസി തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് അതിലെ യാത്രക്കാരനായ ഷെഫീക്കില്‍നിന്ന് ലഹരി കണ്ടെത്തിയത്.
ഇയാളുടെ മടിയില്‍ വെച്ചിരുന്ന ബാഗിനുള്ളില്‍ ടേപ്പ് കൊണ്ട് ഒട്ടിച്ച നിലയില്‍ രണ്ട് വലിയ പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പരിശോധനക്കായി പോലീസ് ബസില്‍ കയറിയപ്പോള്‍ പരുങ്ങിയ ഷെഫീഖിനെ ചോദ്യം ചെയ്യുകയായിരുന്നു. എസ്ഐ പി ജയപ്രകാശ്, എഎസ്ഐ ജയകുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ മാര്‍ഷല്‍, വനിത സിവില്‍ പൊലീസ് ഓഫീസറായ സംഗീത തുടങ്ങിയവരായിരുന്നു പരിശോധന സംഘത്തിലുണ്ടായിരുന്നത്. സംഭവത്തില്‍ ഒരാളെ കൂടി പിടികൂടാനുണ്ട്. ഇയാള്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിരിക്കുകയാണ്.






























