കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കും ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയ്ക്കും അകമ്പടിപോകാന്‍ നിയോഗിക്കപ്പെട്ട ആരോഗ്യപ്രവര്‍ത്തകരുടെ സംഘത്തിലെ ഡോക്ടര്‍മാര്‍ ജോലി ബഹിഷ്‌കരിച്ചു. കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ നിര്‍ദേശപ്രകാരമാണിത്. ഡോക്ടർമാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാത്തതിൽ പ്രതിഷേധിച്ചാണ് ഈ തീരുമാനം. കോഴിക്കോട് ഗവൺമെന്റ് ജനറൽ ആശുപത്രിയിലെ ഡോക്ടർമാരെയാണ് വി.ഐ.പി.കൾക്കുവേണ്ടി നിയോഗിച്ചത്. ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയുടെ മെഡിക്കൽ സംഘത്തിൽ കെ.ജി.എം.ഒ.എ. സംസ്ഥാന പ്രസിഡന്റ് ഡോ. ടി.എൻ. സുരേഷിനെയാണ് ഉൾപ്പെടുത്തിയിരുന്നത്. രാഹുൽഗാന്ധിക്കായി നിയോഗിച്ച സംഘത്തിൽ ഡോ. ഷാജഹാൻ, ഡോ. അബ്ദുൾ സലീം, ഡോ. എൻ.കെ. ബിന്ദുമോൾ എന്നിവരാണ് ഉണ്ടായിരുന്നത്.
സൗകര്യങ്ങളാവശ്യപ്പെട്ട് നേരത്തേ അധികൃതർക്ക് നൽകിയ കത്തിലെ ആവശ്യങ്ങൾ പാലിക്കാത്തതിനാലാണ് ബഹിഷ്കരണമെന്ന് ഡോ. ടി.എൻ. സുരേഷ് അറിയിച്ചു. ഡോക്ടർമാർക്ക് വി.ഐ.പി.കളുടെ മോട്ടോർ കേഡിന്റെകൂടെ സഞ്ചരിക്കുന്നതിന് ആംബുലൻസല്ലാത്ത മറ്റൊരു വാഹനം ഏർപ്പാടാക്കണമെന്ന സർക്കുലർ നടപ്പാക്കണം, ഡ്യൂട്ടി വിവരങ്ങൾ അഞ്ചുദിവസംമുമ്പെങ്കിലും അറിയിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചും അല്ലെങ്കിൽ വി.ഐ.പി. ഡ്യൂട്ടികൾ ബഹിഷ്കരിക്കുമെന്നും അറിയിച്ചുകൊണ്ടുമാണ് കെ.ജി.എം.ഒ.എ. സംസ്ഥാനപ്രസിഡന്റ് ടി.എൻ. സുരേഷും ജനറൽ സെക്രട്ടറി ഡോ. പി.കെ. സുനിലും മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ഡി.ജി.പി., മനുഷ്യാവകാശകമ്മിഷൻ, ആരോഗ്യവകുപ്പ് സെക്രട്ടറി എന്നിവർക്ക് കത്തുനൽകിയിരുന്നത്. വി.ഐ.പി. ഡ്യൂട്ടിക്കു പോവുന്ന സമയത്തും സ്ഥലത്തും മതിയായി വിശ്രമിക്കാൻ മുറികളോ ഭക്ഷണമോ കിട്ടാറില്ല. സഞ്ചരിക്കാൻ നല്ല വാഹനമോ ശീതീകരിച്ച ആംബുലൻസോ കിട്ടാറില്ലെന്നും ഡോക്ടർമാർ പറയുന്നു.