തൃശ്ശൂർ : ഏതു വൈദ്യശാഖയായാലും ഡോക്ടർമാർക്ക് ശമ്പളം നൽകുന്നതിൽ വിവേചനം പാടില്ലെന്ന് സുപ്രീംകോടതി വിധി. സർക്കാർ സർവീസിൽ ആയുർവേദം, ഹോമിയോ, യുനാനി, സിദ്ധ എന്നീ വിഭാഗങ്ങളിലെ(ആയുഷ് വിഭാഗം) ഡോക്ടർമാർക്ക് അലോപ്പതി ഡോക്ടർമാർക്ക് തുല്യമായ ശമ്പളം നൽകാൻ ഇനി സംസ്ഥാനങ്ങൾ നിർബന്ധിതരാകും.
കേന്ദ്ര സർവീസിൽ നിലവിൽ എല്ലാ ചികിത്സാപദ്ധതിയിലും ഒരേ കേഡറിലുള്ള ഡോക്ടർമാരുടെ ശമ്പളം തുല്യമാണ്. ഗുജറാത്ത്, അസം, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ സുപ്രീംകോടതി വിധിക്കു മുമ്പുതന്നെ ശമ്പളതുല്യത നിലവിലുണ്ട്. വിധി വന്നശേഷം ബിഹാർ മന്ത്രിസഭ ഇതു നടപ്പാക്കാൻ തീരുമാനിച്ചിട്ടുമുണ്ട്.
ഉത്തര ഡൽഹിയിലെ ഒരു സംഘം ആയുഷ് ഡോക്ടർമാർ നടത്തിയ നിയമപോരാട്ടമാണ് സുപ്രീംകോടതി ഉത്തരവിന് കാരണമായത്. ഇവരുടെ ആവശ്യം ആദ്യം ശരിവെച്ചത് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലായിരുന്നു. ഈ വിധിക്കെതിരേ ഡൽഹി ഹൈക്കോടതിയിൽ സർക്കാർ അപ്പീൽ പോയെങ്കിലും അത് തള്ളി. തുടർന്നാണ് സർക്കാർ സുപ്രീം കോടതിയിലെത്തിയത്. ജസ്റ്റിസുമാരായ എൽ. നാഗേശ്വരറാവു, ഹൃഷികേശ് എന്നിവരടങ്ങിയ ബഞ്ചാണ് വിധി പറഞ്ഞത്.
ആയുഷ് ആയാലും അലോപ്പതി ആയാലും ഡോക്ടർമാർ ചെയ്യുന്ന ജോലി ഒരേപോലെയാണെന്ന് കോടതി പറഞ്ഞു. ഭരണഘടനയുടെ 14-ാം അനുച്ഛേദപ്രകാരം പൗരൻമാർക്കിടയിൽ ഒരു തരത്തിലുമുള്ള വിവേചനവും പാടില്ല. എന്നാൽ ചില സാഹചര്യങ്ങളിൽ വിവേചനം അനിവാര്യമാണ്. എന്നാൽ ഈ കേസിൽ അത്തരത്തിലുള്ള വിവേചനം ആവശ്യമില്ലെന്നും വിധിയിൽ പറയുന്നു. തുല്യശമ്പളം നൽകുമ്പോൾ കേസിൽ കക്ഷികളായ ഡോക്ടർമാർക്ക് എട്ടാഴ്ചക്കകം കുടിശ്ശികത്തുക നൽകണമെന്നും ഉത്തരവുണ്ട്. ട്രിബ്യൂണൽവിധി വന്ന ദിവസം മുതലുള്ള കുടിശ്ശികത്തുകയാണ് നൽകേണ്ടത്.
കേരളത്തിൽ ഒരു ആയുർവേദഡോക്ടർ 15 വർഷം ജോലി ചെയ്യുമ്പോഴാണ് അലോപ്പതി ഡോക്ടർമാരുടെ എൻട്രി കേഡറിലെ ശമ്പളത്തിനൊപ്പം എത്തുക. ശമ്പളക്കമ്മീഷനിലും അലോപ്പതിയെയും ആയുർവേദത്തെയും രണ്ടായിട്ടാണ് പരിഗണിക്കുന്നത്. തമിഴ്നാട്ടിലും കർണാടകത്തിലും കേരളത്തിലുള്ളയത്ര അന്തരം ഇരു വിഭാഗങ്ങളും തമ്മിലില്ല. 55,200-1,15,300 എന്നതാണ് ആയുർവേദ ഡോക്ടറുടെ തുടക്ക സ്കെയിൽ. അലോപ്പതിയിൽ ഇത് 63,700-1,23,700 ആണ്.
ആയുർവേദത്തോട് വിവേചനം പാടില്ലെന്ന് ദേശീയ ആരോഗ്യനയത്തിലും പറഞ്ഞിട്ടുള്ളതാണ്. ശമ്പളത്തിൽ വലിയ വ്യത്യാസമുള്ള കേരളത്തിൽ തുല്യത നടപ്പാക്കണമെന്ന് കേരള ഗവൺമെന്റ് ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോക്ടർ ആർ.കൃഷ്ണകുമാർ പറഞ്ഞു.