തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാർ ഇന്ന് പ്രതിഷേധ ദിനം ആചരിക്കും. ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചത് പുനസ്ഥാപിച്ചില്ലെന്ന് ആരോപിച്ചാണ് കെ.ജി.എം.ഒ. എയുടെ സമരം. ജില്ലാ ആസ്ഥാനങ്ങളിലും ആരോഗ്യവകുപ്പ് ആസ്ഥാനത്തും പ്രതിഷേധ ധർണ നടത്തും. അടുത്ത മാസം 11ന് കൂട്ട അവധിയെടുത്ത് സമരം ചെയ്യാനാണ് തീരുമാനം. ആരോഗ്യമന്ത്രി നേരിട്ട് നൽകിയ ഉറപ്പുകൾ പോലും പാലിക്കാത്തതിലാണ് ഡോക്ടർമാരുടെ പ്രതിഷേധം
ഡോക്ടർമാരുടെ ആരോപണങ്ങളും ആവശ്യങ്ങളും
ജനുവരി 2021 ന് ഉത്തരവായ പതിനൊന്നാം ശമ്പള പരിഷ്കരണത്തിൽ അടിസ്ഥാന ശമ്പളത്തിലടക്കം കുറവു വരുത്തിക്കൊണ്ട് ആരോഗ്യവകുപ്പ് ഡോക്ടർമാരോട് കടുത്ത അവഗണനയും അവഹേളനവുമാണ് ഉണ്ടായത്. ദീർഘനാൾ നീണ്ട നിൽപ്പ് സമരവും സെക്രട്ടറിയേറ്റ് ധർണ്ണയും വാഹന പ്രചരണ ജാഥയുമുൾപ്പടെയുള്ള പ്രതിഷേധങ്ങളെ തുടർന്ന് 15.01.2022 ന് ബഹുമാനപ്പെട്ട ആരോഗ്യ വകുപ്പ് മന്ത്രിയുടെയും പ്രിൻസിപ്പൽ സെക്രട്ടറിയുടെയും സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ പ്രശ്നപരിഹാരത്തിനുള്ള ഉറപ്പുകൾ സർക്കാർ രേഖാമൂലം കെ ജി എം ഒ എ ക്ക് നൽകിയതാണ്.
‘ധനകാര്യ വകുപ്പുമായി ആശയവിനിമയം നടത്തിയതിൻ്റെ അടിസ്ഥാനത്തിൽ സമയബന്ധിത ഹയർ ഗ്രേഡ് സംബന്ധിച്ചും 3:1 റേഷ്യോയിൽ സ്ഥാനക്കയറ്റം നൽകുന്നത് സംബന്ധിച്ചും റൂറൽ – ഡിഫിക്കൾട്ട് റൂറൽ അലവൻസ് വർദ്ധിപ്പിക്കുന്നതു സംബന്ധിച്ചും ഉടൻ ഉത്തരവ് പുറപ്പെടുവിക്കാൻ നടപടിയുണ്ടാകും. എൻട്രി കേഡറിലെ മെഡിക്കൽ ഓഫീസർമാർക്ക് അടിസ്ഥാന ശമ്പളം വെട്ടിക്കുറച്ച് 8500 രൂപ മാസം നഷ്ടമുണ്ടായതും 2019 ന് ശേഷം പ്രമോഷൻ കിട്ടുന്നവർക്ക് പേഴ്സണൽ പേ അനുവദിക്കാത്തതും ഉൾപ്പെടെയുള്ള മറ്റ് നിരവധി കാര്യങ്ങൾ ധനകാര്യ വകുപ്പ് പരിശോധിച്ചു വരികയാണ്, ഇവ ന്യായമായ വിഷയങ്ങളായതിനാൽ പോസിറ്റീവ് റിസൾട്ട് ഉണ്ടാകും.’ സർക്കാർ രേഖാമൂലം കെ ജി എം ഒ എ ക്ക് നൽകിയ ഉറപ്പാണിത്.
സർക്കാർ നൽകിയ രേഖ മൂലമുള്ള ഉറപ്പിൻ്റെയും കോവിഡ് മൂന്നാം തരംഗത്തിൻ്റെയും പശ്ചാത്തലത്തിൽ പ്രതിഷേധ പരിപാടികൾ ഞങ്ങൾ മാറ്റിവെയ്ക്കുകയായിരുന്നു. നിരന്തരമുള്ള ഇടപെടലുകൾക്ക് ശേഷവും ജനുവരി മാസം ഉത്തരവാകുമെന്ന് പറഞ്ഞ കാര്യങ്ങളിൽ തുടർ നടപടികൾ ഒന്നും ഉണ്ടാവാത്തതിനെ തുടർന്ന് മെയ് 1ന് ആശുപത്രിക്ക് പുറത്തുള്ള ഡ്യൂട്ടികളിൽ നിന്നും യോഗങ്ങളിൽ നിന്നും വിട്ടു നിന്നു കൊണ്ട് പ്രതിഷേധം പുനരാരംഭിക്കാൻ കെ ജി എം ഒ എ നിർബന്ധിതമായി. എന്നാൽ സർക്കാർ ഡോക്ടർമാരെ അപമാനിക്കുന്ന തരത്തിൽ കാതലായ വിഷയങ്ങൾ ഒന്നും പരിഹരിക്കാതെയാണ് അപാകത പരിഹാര ഉത്തരവ് ഇറങ്ങിയത്. ഇതിൽ അനുവദിക്കപ്പെട്ട പരിമിതമായ കാര്യങ്ങളിലാകട്ടെ വ്യക്തത ഉണ്ടായിട്ടുമില്ല.
എല്ലാ വിഭാഗം ജനങ്ങളും തങ്ങളുടെ വീടുകളുടെ സുരക്ഷിതത്തിൽ ഇരുന്ന കോവിഡ് കാലത്ത് സേവന സന്നദ്ധരായിരുന്ന ഡോക്ടർമാരോടുണ്ടായ കടുത്ത അവഗണനക്കെതിരെ എല്ലാ മുഖ്യധാര മാധ്യമങ്ങളും പൊതു സമൂഹവും ശക്തമായി പ്രതികരിച്ചതാണ്. തുടർന്ന് നൽകപ്പെട്ട ഉറപ്പുകളാണ് നാളിതുവരെയായും പാലിക്കപ്പെടാത്തത്. ഇത് അങ്ങേയറ്റം നിർഭാഗ്യകരമാണെന്ന് കെ ജി എം ഒ എ അറിയിക്കുന്നു. പരിമിതമായ മാനവവിഭവശേഷി വച്ചു കൊണ്ട് സർക്കാർ ആശുപത്രികളിലെ വർദ്ധിച്ചു വരുന്ന തിരക്കിനിടയിലും രോഗീപരിചരണത്തോടൊപ്പം പ്രതിരോധ പ്രവർത്തനങ്ങളും ഭരണനിർവ്വഹണവും മാതൃകാപരമായി മുന്നോട്ടു കൊണ്ടുപോകുന്ന ആരോഗ്യവകുപ്പ് ഡോക്ടർമാരോടുണ്ടായിരിക്കുന്ന ഈ വാഗ്ദാന ലംഘനം ജനാധിപത്യ സർക്കാരിന് ഭൂഷണമല്ല.
സമാനതകളില്ലാത്ത ഈ അവഗണനക്കെതിരെ പ്രത്യക്ഷ പ്രതിഷേധത്തിലേക്ക് കടക്കാൻ കെ ജി എം ഒ എ നിർബന്ധിതമായിരിക്കുകയാണ്.
ഇതിൻ്റെ ഭാഗമായി സെപ്തംബർ 13 ചൊവ്വാഴ്ച പ്രതിഷേധ ദിനമായി ആചരിക്കും. രോഗീ പരിചരണം തടസ്സപ്പെടാത്ത രീതിയിലായിരിക്കും പ്രതിഷേധ പരിപാടികൾ. തിരുവനന്തപുരത്ത് ഡിഎച്ച്എസ് ഓഫീസിനു മുൻപിലും മറ്റ് ജില്ലകളിൽ കളക്ട്രറ്റ് / ഡി എം ഒ ഓഫീസ് കേന്ദ്രീകരിച്ചും അന്ന് പകൽ 2:30 മുതൽ 4 മണി വരെ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുന്നു.
ഇത്രമേൽ കടുത്ത അവഗണനയുണ്ടായിട്ടും രോഗീ പരിചരണത്തെ ബാധിക്കാത്ത രീതിയിലാണ് കഴിഞ്ഞ ഒന്നര വർഷത്തിലധികമായി കെ ജി എം ഒ എ പ്രതിഷേധം നടത്തിയത്. അവഗണന തുടരുന്ന പക്ഷം സർക്കാർ ഡോക്ടർമാർ ഒക്ടോബർ 11ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുമെന്ന് കെജിഎംഒഎ സംസ്ഥാന സമിതി തീരുമാനിച്ചിരിക്കുന്നു. രോഗീ പരിചരണത്തെ ബാധിക്കുന്ന സമരത്തിലേക്ക് ഡോക്ടർമാരെ തള്ളിവിടാതെ സംഘടനക്ക് നൽകിയ ഉറപ്പുകൾ പാലിക്കാൻ ഇനിയെങ്കിലും സർക്കാർ തയ്യാറാവണമെന്ന് കെ ജി എം ഒ എ ആവശ്യപ്പെടുന്നു.