തൃശൂർ : സംസ്ഥാനത്ത് മിന്നൽ ചുഴലികൾ പതിവാകുന്നതിന് കാരണം മണ്‍സൂണിന് ഇടവേളകൾ വരുന്നതു കൊണ്ടാണെന്ന് കാലാവസ്ഥ വിദഗ്ധർ. അന്തരീക്ഷം ചൂടു കൂടുന്ന സാഹചര്യത്തിൽ മിന്നൽ ചുഴലികൾ ഇനിയും ഉണ്ടാകുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ദൈർഘ്യവും വ്യാസവും ചെറുതാണെങ്കിലും ഇത്തരം ചുഴലികൾ അപകടകാരികളെന്നും വിദഗ്‌ധർ പറയുന്നു.
സെപ്റ്റംബർ പന്ത്രണ്ടിന് ചാലക്കുടിയിലും കാസർകോടും മിനുട്ടുകൾ മാത്രം നീണ്ടു നിന്ന മിന്നൽ ചുഴലി ചുഴറ്റിയെറിഞ്ഞത് നൂറ്റിയമ്പതിലേറെ മരങ്ങൾ. വീടുകളുടെ മേൽക്കൂരകൾ, കൃഷിയിടങ്ങൾ. രണ്ട് ദിവസം മുമ്പാണ് തൃശ്ശൂരിലെ വരന്തരപ്പിള്ളി മലയോര മേഖലയിൽ കാറ്റ് അടിച്ചത്. കോടികളുടെ നഷ്ടം. ഇങ്ങനെ തൃശ്ശൂരിൽ മാത്രം കഴിഞ്ഞ രണ്ട് മാസങ്ങളിൽ പത്തിലേറെ സ്ഥലങ്ങളിൽ കാറ്റടിച്ചു.
യഥാർഥത്തിൽ എന്താണ് മിന്നൽ ചുഴലികൾ. ദൈർഘ്യം കുറഞ്ഞതും വേഗമേറിയതുമായ ജലചുഴലികളാണ് യഥാർഥത്തിൽ ഇവ. അന്തരീക്ഷ താപനില കൂടുകയും മഴ മേഘങ്ങൾ രൂപപ്പെട്ട് തണുക്കുകയും ചെയ്യുമ്പോൾ ആണ് മിന്നൽ ചുഴലി പ്രതിഭാസത്തിനുള്ള സാഹചര്യം ഒരുങ്ങുന്നത്. ഭൂമിയിൽ നിന്ന് രണ്ടോ മൂന്നോ കിലോമീറ്റർ ഉയരത്തിലായിരിക്കും ഇത്തരം മേഘങ്ങൾ കൂമ്പാരം കണക്കെ രൂപപ്പെടുന്നത്. ചൂട് കൂടിയ സമയത്ത് പെയ്യുന്ന മഴ വെള്ളം ഭൂമിയിൽ നിന്ന് രണ്ട് കിലോമീറ്റർ മുകളിൽ വെച്ച് ബാഷ്പീകരിക്കും. ഇതിലൂടെ വായു പെട്ടെന്ന് തണുക്കുന്നു. തണുത്ത വായുവിന് സാന്ദ്രത കൂടുതൽ ആയതിനാൽ പൊടുന്നനെ താഴേക്ക് പതിക്കും. അന്തരീക്ഷത്തിലെ ഘർഷണം മൂലം ഇത് മിന്നൽ ചുഴലിയായി രൂപാന്തരപ്പെടുന്നു.
മുൻകൂട്ടി പ്രവചിക്കാൻ കഴിയില്ല എന്നതാണ് ഇവയെ അപകടകാരികളാക്കുന്നത്. കേരളത്തിൽ കാറ്റിന്‍റെ ഗതി നിരീക്ഷിക്കാൻ നിലവിലുള്ള സംവിധാനം എറണാകുളത്ത് മാത്രമാണ്. എന്നാൽ പ്രാദേശികമായി രൂപപ്പെടുന്ന ഇത്തരം ചുഴലിക്കാറ്റുകളെ പ്രവചിക്കാൻ ഇതിന് കഴിയില്ല. പെട്ടെന്ന് രൂപപ്പെടുകയും വളരെ കുറച്ച് സ്ഥലത്ത് കൂടി സഞ്ചരിച്ച് ശക്തി കുറഞ്ഞ് അവസാനിക്കുകയും ചെയ്യുകയാണ് രീതി. കാലാവസ്ഥ വ്യതിയാനവും അന്തരീക്ഷത്തിലെ ഈർപ്പത്തിന്‍റെ തോത് കൂടുന്നതുമാണ് ഇത്തരം പ്രതിഭാസം തുടർച്ചയായി സംഭവിക്കാനുള്ള കാരണം.