തിരുവനന്തപുരം : മുല്ലപെരിയാറിലെ ബേബി ഡാമിനോട് ചേർന്നുള്ള മരങ്ങൾ മുറിക്കാൻ സർക്കാർ നിർദേശിച്ചതിന്റെ രേഖകൾ പുറത്ത്. ജൂലൈ 13 –ാം തീയതിയാണ് വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മരം മുറിക്കുന്നതിന് അനുമതി നൽകാൻ ഉത്തരവിലൂടെ നിർദേശിച്ചത്. 2020 സെപ്റ്റംബർ മൂന്നിന് ഇക്കാര്യം ആവശ്യപ്പെട്ട് തമിഴ്നാട് പബ്ലിക്ക് വർക്സ് ഡിപ്പാർട്ട്മെന്റ് അയച്ച കത്തും ഉത്തരവിനൊപ്പം നൽകി.
ബേബി ഡാമിനോടു ചേർന്ന മരങ്ങൾ മുറിക്കാൻ സുപ്രീംകോടതി വിധി അനുസരിച്ചും നിലവിലെ നിയമങ്ങൾ അനുസരിച്ചും നടപടിയെടുക്കണമെന്നും വിശദമായ നടപടി റിപ്പോർട്ട് എത്രയും വേഗം നൽകണമെന്നും വനം പ്രിൻസിപ്പൽ സെക്രട്ടറിക്കുവേണ്ടി അണ്ടർ സെക്രട്ടറി ഇറക്കിയ ഉത്തരവിൽ പറയുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 19നും വനം പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിലൂടെ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
പ്രിന്‍സിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ, പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ എന്നിവർക്കും ഉത്തരവിന്റെ പകർപ്പ് നൽകി. ഈ ഉത്തരവുകളുടെ കൂടി അടിസ്ഥാനത്തിലാണ് മരം മുറിക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ് അനുമതി നൽകിയത്. ഇക്കാര്യം ജലവിഭവ സെക്രട്ടറിയെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു.
സസ്പെൻഷനു മുന്നോടിയായി ബെന്നിച്ചൻ സർക്കാരിനു നൽകിയ വിശദീകരണത്തിൽ സർക്കാർ ഉത്തരവുകളുടെ കാര്യം വ്യക്തമാക്കുന്നുണ്ട്. കത്തുകളുടെ നമ്പറും നൽകി. ജലവിഭവ സെക്രട്ടറി മൂന്നു യോഗങ്ങൾ വിളിച്ചതായും അദ്ദേഹത്തിന്റെ നിര്‍ദേശം അനുസരിച്ചാണ് മരം മുറിക്കാൻ അനുമതി നൽകിയതെന്നുമാണ് ബെന്നിച്ചന്റെ വിശദീകരണം. മരംമുറിക്കാൻ അനുമതി നൽകിയെങ്കിലും ഡാമിലേക്കുള്ള റോഡ് നിർമാണത്തിന് അനുമതി നൽകാത്തതിനാൽ ഡാം ശക്തിപ്പെടുത്തുന്ന നടപടികള്‍ക്ക് തമിഴ്നാടിനു കഴിയില്ലെന്നും വിശദീകരണത്തിൽ വ്യക്തമാക്കി.