റാന്നി: പുതുശ്ശേരിമലയിൽ വളർത്തു നായ്ക്കൾ ചാകുന്നതിൽ ദുരൂഹത ആരോപിച്ചു ഉടമകൾ. ഒന്നര മാസത്തിനകം ഏതാണ്ട് പത്തോളം നായ്ക്കൾ ചത്തതായി നാട്ടുകാര്‍ പറയുന്നു. തെരുവ് നായ്ക്കളുടെ തുടച്ചയായുള്ള ആക്രമണത്തിൽ ഗവണ്മെന്റ് പഞ്ചായത്ത് അടിസ്ഥാനത്തിൽ നടപ്പിലാക്കിയ വാക്‌സിനേഷൻ ക്യാമ്പിൽ കൊണ്ടു വന്ന് വാക്‌സിൻ എടുത്ത വളർത്തു നായ്ക്കളാണ് ചത്തതായി പറയപ്പെടുന്നത്.
വാക്‌സിൻ എടുത്തു ഒരു നാൾ കഴിഞ്ഞ ദിവസം മുതൽ നായ്ക്കൾ വളരെ ക്ഷീണിതരായി കണ്ടിരുന്നതായും ആഹാരം കഴിക്കാതെയും വെള്ളം കുടിക്കാതെയും കിടന്നു മൂന്നോ നാലോ ദിവസത്തിനുള്ളിൽ ചാകുകയുമായിരുന്നു എന്നാണ് ഉടമകൾ പറയുന്നത്. അതുപോലെ തന്നെ നിരവധി നായ്ക്കൾ ഇപ്പോളും അവശതയിൽ തുടരുന്നതായും എന്നാൽ വാക്‌സിൻ എടുക്കാത്ത നായ്ക്കൾക്കും തെരുവ് നായ്ക്കൾക്കും യാതൊരുവിധ ബുദ്ധിമുട്ടുകളും തന്നെയില്ല എന്നതും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
പല ഉടമകളും നായ്ക്കളെയും കൊണ്ട് പത്തനംതിട്ട വെറ്റിനറി ആശുപത്രിയിൽ വരെ ചികിത്സ തേടിയെങ്കിലും ഡോക്ടർമാർ പറയുന്നത് ഇതു ഒരുതരം വൈറസ് ആണെന്നും ഇത് തലച്ചോറിനെ ബാധിക്കുന്നതിനാൽ പെട്ടെന്ന് രക്ഷപെടാൻ സാധ്യത ഇല്ലെന്ന് അറിയിച്ചതെന്നാണ് ഉടമകളുടെ പക്ഷം. അതിനാൽ എത്രയും പെട്ടെന്ന് നായ്ക്കളുടെ സ്രവം ശേഖരിച്ചു വിദഗ്ദ്ധ പരിശോധന നടത്തി പൊതുജനത്തിൻറെ ആശങ്ക അകറ്റണം എന്നാണ് നാട്ടുകാരുടെ ആവശ്യം.