വാഷിങ്ടൻ : യുഎസ് പാർലമെന്റായ കാപ്പിറ്റോൾ മന്ദിരത്തിലെ അതിക്രമങ്ങളുടെ പേരിൽ മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ സെനറ്റ് വിചാരണ നടപടികൾ അതിവേഗത്തിലാക്കി. നടപടികള്‍ ഫെബ്രുവരി എട്ടിനു തുടങ്ങും.
ഡമോക്രാറ്റുകൾക്കു ഭൂരിപക്ഷമുള്ള ജനപ്രതിനിധിസഭ ട്രംപിനെ ഇംപീച്ച് ചെയ്തിരുന്നു. സെനറ്റിലെ വിചാരണയാണ് അടുത്ത ഘട്ടം. ട്രംപ് വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതു തടയുക എന്ന ലക്ഷ്യത്തോടെയാണു ഡമോക്രാറ്റുകൾ രണ്ടാം ഇംപീച്ച്മെന്റിനു മുന്നിട്ടിറങ്ങിയത്. സെനറ്റിൽ ഇരുപക്ഷവും തുല്യശക്തിയാണ് (50–50). വിചാരണ ചെയ്തു ശിക്ഷിക്കാൻ മൂന്നിൽ രണ്ടു ഭൂരിപക്ഷം വേണം. ഇതിന് 17 റിപ്പബ്ലിക്കൻ അംഗങ്ങളുടെ പിന്തുണ കൂടി ലഭിക്കണം.
ട്രംപ് വീണ്ടും മത്സരിക്കുന്നതു തടയണമെങ്കിൽ ആ വിഷയത്തിൽ സെനറ്റിൽ മറ്റൊരു വോട്ടെടുപ്പു കൂടി നടത്തണം. രണ്ടു വട്ടം ഇംപീച്ച്മെന്റിനു വിധേയനായ ആദ്യ പ്രസിഡന്റ് എന്ന ദുഷ്പേരോടെയാണു ട്രംപ് സ്ഥാനമൊഴിഞ്ഞത്. സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് വിചാരണ നേരിടുന്നത് യുഎസ് ചരിത്രത്തിൽ ആദ്യമാണ്. യുഎസിൽ ഇതുവരെ ഒരു പ്രസിഡന്റിനെയും ഇംപീച്ച് ചെയ്തു പുറത്താക്കിയിട്ടില്ല.
ആൻഡ്രൂ ജോൺസൻ (1868), ബിൽ ക്ലിന്റൻ (1998) എന്നിവരെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തെങ്കിലും സെനറ്റ് കുറ്റവിമുക്തരാക്കി. 1974ൽ ഇംപീച്ച്മെന്റ് ഭീഷണി ഉയർന്നപ്പോൾ റിച്ചഡ് നിക്സൻ രാജിവച്ചു. 2019ൽ ട്രംപിനെ ജനപ്രതിനിധിസഭ ഇംപീച്ച് ചെയ്തെങ്കിലും സെനറ്റ് കുറ്റവിമുക്തനാക്കി.