തിരുവനന്തപുരം : കെറ്റിഡിഎഫ്‌സിക്ക് പണം തിരിച്ചടയ്ക്കുന്നത് സംബന്ധിച്ച് കത്ത് നൽകിയിട്ടുണ്ടെന്ന് കെഎസ്ആർടിസി എം.ഡി ബിജു പ്രഭാകർ. 356 കോടി രൂപയും തിരിച്ചടയ്ക്കാമെന്ന് അറിയിച്ചിട്ടുണ്ട്. 250 കോടി രൂപ ബോട്ട് പ്രോജക്റ്റുകൾ പണയംവച്ച് ബാങ്കുകളിൽ നിന്നും വായ്പയെടുക്കുമെന്നും എംഡി വ്യക്തമാക്കി. ഇതിനായി കെറ്റിഡിഎഫ്‌സിക്ക് എൻ.ഒ.സി നൽകുന്ന മുറയ്ക്ക് തുടർനടപടി സ്വീകരിക്കും. ബാക്കി തുക ആഭ്യന്തര വരുമാനത്തിൽ നിന്നും കണ്ടെത്തുമെന്നും കെ.റ്റി.ഡി.എഫ്.സിയുമായി കണക്കുകളിൽ ചില പ്രശ്നങ്ങളുണ്ടെന്നും ബിജു പ്രഭാകർ പറഞ്ഞു.
അതേസമയം കെഎസ്ആർടിസിയിലെ അഴിമതി ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഹർജി സമര്‍പ്പിച്ചു. 100 കോടി രൂപ അഴിമതി നടന്നുവെന്ന എംഡിയുടെ വെളിപ്പെടുത്തലിൽ ഉന്നതതല അന്വേഷണം വേണമെന്നാണ് ആവശ്യം. വിഴിഞ്ഞം ഡിപ്പോയിലെ ജീവനക്കാരനാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഇത്തരം ഹർജികൾ പൊതു താൽപര്യ ഹർജിയായാണ് നൽകേണ്ടതെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഹർജിയിൽ സർക്കാരിന്റെ വിശദീകരണം തേടി.