ദോഹ: പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടെ ഖത്തർ അമീറുമായി ചർച്ച നടത്തി യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ്. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ഇരുവരും വിലയിരുത്തി. സമുദ്ര സുരക്ഷയും ചർച്ചയായി. വെള്ളിയാഴ്ച വൈകിട്ടാണ് യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയുമായി ഫോൺ വഴി ആശയവിനിമയം നടത്തിയത്. യുഎസും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാർ, ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം, ആഗോള വിതരണ ശൃംഖല ശക്തിപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. നിലവിലെ വെടിനിർത്തൽ ശാശ്വത സമാധാനത്തിലേക്ക് വഴിയൊരുങ്ങേണ്ടതിന്റെ ആവശ്യകത ഖത്തർ അമീർ യുഎസ് പ്രസിഡണ്ടിനെ ധരിപ്പിച്ചു. പാകിസ്താനിൽ നടക്കുന്ന മധ്യസ്ഥ ചർച്ചകൾക്ക് തന്റെ രാജ്യത്തിന്റെ പിന്തുണ അമീർ യുഎസിനെ അറിയിച്ചു. ഇക്കാര്യത്തിൽ പ്രാദേശിക, അന്താരാഷ്ട്ര പങ്കാളികളുമായി ചേർന്നു പ്രവർത്തിക്കും.
പശ്ചിമേഷ്യൻ മേഖലയുടെ സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും സമാധാനം പുനഃസ്ഥാപിക്കേണ്ടത് അനിവാര്യമാണെന്നും അമീർ ചൂണ്ടിക്കാട്ടി. പാകിസ്താനിൽ നടക്കുന്ന ചർച്ചകളുടെ ഭാഗമാകാനില്ലെന്ന് നേരത്തെ ഖത്തർ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാൽ മധ്യസ്ഥ ശ്രമങ്ങളിൽ പാകിസ്താന് എല്ലാ പിന്തുണയും രാജ്യം വാഗ്ദാനം ചെയ്തിട്ടുണ്ട്. യുദ്ധം ആരംഭിച്ച ശേഷം ഇത് നാലാം തവണയാണ് ഖത്തർ അമീറും യുഎസ് പ്രസിഡണ്ടും മേഖലയിലെ സംഭവവികാസങ്ങളിൽ ചർച്ച നടത്തുന്നത്.






























