ന്യൂഡല്‍ഹി: ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ പുരോഗമിച്ചുകൊണ്ടിരിക്കെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബംഗാളില്‍ ബിജെപിക്ക് വഴിയൊരുക്കുന്നത് തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് വിമര്‍ശിച്ച രാഹുല്‍ ഗാന്ധി, ബിജെപിയും തൃണമൂലും മുന്നോട്ടുവെക്കുന്ന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പൊള്ളയാണെന്നും കുറ്റപ്പെടുത്തി. ഹൂഗ്ലി ജില്ലയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍. ബംഗാളില്‍ ബിജെപിക്ക് വഴി തുറന്നിട്ടുനല്‍കുന്നത് മമത ബാനര്‍ജിയാണ്. ഇതാണ് സത്യം. ബംഗാളിന് വേണ്ടി മമത നേരാംവണ്ണം പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കുമായിരുന്നില്ല. അഴിമതി ശ്രമങ്ങളെ നിരുത്സാഹപ്പെടുത്തുകയും കൊലപാതകം, ബലാത്സംഗം പോലുള്ള കുറ്റകൃത്യങ്ങളിലെ ക്രിമിനലുകള്‍ക്ക് തക്കതായ ശിക്ഷ നല്‍കുകയും ചെയ്തിരുന്നെങ്കിൽ ബിജെപി ഇന്ന് കാണുന്ന രീതിയില്‍ ശക്തി പ്രാപിക്കുമായിരുന്നില്ല- രാഹുല്‍ ഗാന്ധി പറഞ്ഞു.
294 സീറ്റുകളിലേക്കുള്ള നിയമസഭാ പോരാട്ടത്തില്‍ ഇത്തവണ കോണ്‍ഗ്രസ് ഒരു മുന്നണിയുടേയും ഭാഗമാകാതെയാണ് ഇറങ്ങുന്നത്. എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിശ്ചയിച്ച കോണ്‍ഗ്രസ്, നാല് ജില്ലകളെങ്കിലും തിരിച്ചുപിടിക്കാനാകുമെന്ന് പ്രതീക്ഷയിലാണ്. കേന്ദ്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്യുന്നതെന്താണോ അത് തന്നെയാണ് ബംഗാളില്‍ മമത ചെയ്യുന്നതെന്നും രാഹുല്‍ പറഞ്ഞു.






























