വാഷിങ്ടൺ: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ശക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഇന്ന് രാത്രി ഇറാനെതിരെ യുഎസ് കടുത്ത സൈനിക ആക്രമണം നടത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തിയതിന് പിന്നാലെ വെടിനിർത്തൽ കരാർ അവസാനിച്ചതായി പ്രഖ്യാപിച്ച ശേഷമാണ് ട്രംപിന്റെ പുതിയ പ്രതികരണം. ‘കഴിഞ്ഞ രാത്രി ഞങ്ങൾ അവർക്കെതിരേ അതിശക്തമായ ആക്രമണം നടത്തി. വളരെ വളരെ ശക്തമായ ആക്രമണം. ഞങ്ങൾ ഇന്നും അതിശക്തമായ രീതിയിൽ ആക്രമിച്ചേക്കും. ഞാൻ അവർക്കൊരു ചെറിയ മുന്നറിയിപ്പ് നൽകും. ഞങ്ങൾ ഇന്ന് രാത്രി അവർക്കെതിരേ ശക്തമായ ആക്രമണം നടത്താൻ പോവുകയാണ്, അങ്കാരയിൽ നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കവേ ബുധനാഴ്ച ട്രംപ് പറഞ്ഞു.
ഇറാൻ അമേരിക്കൻ കപ്പലുകൾക്ക് നേരെ ഡ്രോണുകളും മിസൈലുകളും പ്രയോഗിക്കുന്നുവെന്നും അതാണ് സൈനിക നടപടികൾക്ക് കാരണമായതെന്നും ട്രംപ് ആരോപിച്ചു. ഇറാന്റെ ആണവായുധ ശേഷി ഇല്ലാതാക്കുകയെന്നതാണ് അമേരിക്കയുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം ആവർത്തിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകളിൽ പുരോഗതി ഉണ്ടായിട്ടുണ്ടെന്നാണ് താൻ വിശ്വസിക്കുന്നതെന്നും, എന്നാൽ അത്തരം ചർച്ചകൾ നടന്നിട്ടില്ലെന്നാണ് ഇറാൻ പൊതുവേദികളിൽ പറയുന്നതെന്നും ട്രംപ് ആരോപിച്ചു. “47 വർഷമായി പശ്ചിമേഷ്യയിലെ പ്രശ്നങ്ങൾക്ക് പ്രധാന കാരണക്കാരായി ഇറാൻ തുടരുകയാണ്. ഇനി ആരെയും അവർ ഭീഷണിപ്പെടുത്താൻ അനുവദിക്കില്ല. ഇറാന് ആണവായുധം ഉണ്ടാകാൻ പാടില്ല, അതാണ് അമേരിക്കയുടെ നിലപാട്,” എന്നും ട്രംപ് വ്യക്തമാക്കി.






























