വാഷിങ്ടൺ: ഉക്രെയ്ൻ യുദ്ധം 50 ദിവസത്തിനുള്ളിൽ അവസാനിപ്പിച്ചില്ലെങ്കിൽ റഷ്യക്കെതിരെ കനത്ത തീരുവകൾ ചുമുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങളും അധിക തീരുവ നേരിടേണ്ടിവരും. പാശ്ചാത്യ സൈനികസഖ്യമായ നാറ്റോയുടെ സെക്രട്ടറി ജനറൽ മാർക് റട്ടുമായി വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പ്രഖ്യാപനം.’ഉക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ 50 ദിവസത്തിനുള്ളിൽ ധാരണയിലെത്തുന്നില്ലെങ്കിൽ റഷ്യയ്ക്കുമേൽ കനത്ത തീരുവകൾ ചുമത്തും. ഞാൻ പല കാര്യങ്ങൾക്കും വ്യാപാരം ഉപയോഗിക്കുന്നു. എന്നാൽ യുദ്ധങ്ങൾ അവസാനിപ്പിക്കാൻ അത് വളരെ നല്ലതാണ്.’ ട്രംപ് പറഞ്ഞു.
തീരുവ ചുമത്തുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ വെളിപ്പെടുത്താൻ ട്രംപ് തയ്യാറായില്ലയുക്രെയ്‌നിനു വ്യോമപ്രതിരോധ പേട്രിയട്ട് മിസൈൽ അടക്കം ആധുനിക ആയുധങ്ങൾ നൽകുമെന്നും ട്രംപ് പറഞ്ഞു. ഇതിന്റെ ചെലവ് നാറ്റോ അംഗങ്ങൾ വഹിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സുരക്ഷാവിഷയങ്ങൾ ഉൾപ്പടെ ചർച്ച ചെയ്യാൻ ട്രംപിന്റെ പ്രതിനിധി കെയ്ത്ത് കെലോഗ് ഉക്രെയ്ൻ തലസ്ഥാനമായ കീവിൽ എത്തി. ഉക്രെയ്ൻ സൈനിക, ഇന്റലിജൻസ് മേധാവിമാരുമായും കൂടിക്കാഴ്ച നടത്തും. റഷ്യയുമായി വെടിനിർത്തൽ കരാറിലെത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണു ഉക്രെയ്‌നിനു കൂടുതൽ ആയുധം നൽകാമെന്ന നയംമാറ്റത്തിലേക്കു ട്രംപ് എത്തിയത്






























