ബെംഗളൂരു: ജെഡി(എസ്) എം.പി പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാരോപണം പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കുന്നതിനിടെ നിലപാട് വ്യക്തമാക്കി പാര്‍ട്ടി നേതാവും കര്‍ണാടക മുന്‍മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമി. തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ച് കേസ് അന്വേഷിക്കുന്നുണ്ടെന്നും ആരെങ്കിലും തെറ്റ് ചെയ്താൽ രാജ്യത്തെ നിയമപ്രകാരമുള്ള പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും കുമാരസ്വാമി പറഞ്ഞു. മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ മകനായ എച്ച്.ഡി രേവണ്ണയുടെ മകനാണ് പ്രജ്വല്‍ രേവണ്ണ. ആരോപണങ്ങളിൽ നിന്ന് തന്നെയും കുടുംബത്തെയും അകറ്റി നിർത്തണമെന്നും വീഡിയോകൾ പ്രചരിക്കുന്നത് തൻ്റെ കുടുംബത്തിന് വലിയ നാണക്കേടുണ്ടാക്കിയെന്നും വിഷയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെ, എച്ച്.ഡി ദേവഗൗഡയുടെ മകൻ കൂടിയായ കുമാരസ്വാമി പറഞ്ഞു.
“നിങ്ങൾ എന്തിനാണ് കുടുംബപ്പേര് ഇതിലേക്ക് കൊണ്ടുവരുന്നതെന്ന് ഞാൻ കോൺഗ്രസ് നേതാക്കളോട് ചോദിക്കുന്നു. വ്യക്തിയെക്കുറിച്ച് സംസാരിക്കുക, ഇത് കുടുംബ പ്രശ്‌നമല്ല. ഇത് രേവണ്ണയുടെ കുടുംബത്തിൻ്റെ കാര്യമാണ്, ഞങ്ങൾക്ക് ഇതിൽ ഒരു ബന്ധവുമില്ല. അവര്‍ വേറെയാണ് താമസിക്കുന്നത്” കുമാരസ്വാമി പറഞ്ഞു. തങ്ങൾ ഇപ്പോൾ മാത്രമാണ് വിഷയത്തെ കുറിച്ച് പഠിക്കുന്നതെന്നും നേരത്തെ അറിഞ്ഞിരുന്നെങ്കിൽ അന്വേഷണം തുടങ്ങുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”ദേവഗൗഡയുടെ പേര് ഇതിലേക്ക് വലിച്ചിഴക്കരുത്. ഞങ്ങൾ സ്ത്രീകളെ ബഹുമാനിക്കുന്നു,” അദ്ദേഹം പറഞ്ഞു.