ന്യൂഡൽഹി : സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ മരണം ജനങ്ങളുടെ മനസ്സിൽ സംശയം ഉയർത്തിയതായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ചൈനയ്ക്കും പാകിസ്താനുമെതിരേ സൈനിക നീക്കങ്ങൾ നടത്തുന്നതിൽ നിർണായക സ്ഥാനം വഹിച്ചയാളാണ് ജനറൽ റാവത്ത്. അതുകൊണ്ടുതന്നെ ഇത്തരം അപകടങ്ങൾ ജനങ്ങളിൽ സംശയം ഉയർത്തും. സേനയെ ആധുനികവൽകരിച്ചതായാണ് അവകാശപ്പെടുന്നത്. എന്നിട്ടും എങ്ങനെയാണ് ഇത് സംഭവിക്കുന്നത് എന്നും ശിവസേന നേതാവ് ചോദിച്ചു. പുൽവാമ ആക്രമണത്തിന് ശേഷം ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ ജനറൽ റാവത്തും പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും ശിവസേന നേതാവ് ചൂണ്ടിക്കാട്ടി. ഈ അപകടത്തിൽ രാജ്യവും നേതൃത്വവും ആശയക്കുഴപ്പത്തിലായിരിക്കാം. പ്രതിരോധ മന്ത്രിയോ പ്രധാനമന്ത്രിയോ എല്ലാ സംശയങ്ങളും ഇല്ലാതാക്കണമെന്നും സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടു.
ഡിസംബർ എട്ടിനാണ് വ്യോമസേനയുടെ M17V5 ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് ബിപിൻ റാവത്തുൾപ്പെടെ 13 പേർ കൊല്ലപ്പെട്ടത്. സുലൂരിൽ നിന്ന് വെല്ലിംഗ്ടണിലേക്ക് പോകവെയായിരുന്നു അപകടം. ബിപിൻ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽ.എസ്. ലിഡ്ഡർ, ലെഫ്.കേണൽ ഹർജീന്ദർ സിങ്, എൻ.കെ. ഗുർസേവക് സിങ്, എൻ.കെ. ജിതേന്ദ്രകുമാർ, ലാൻസ് നായിക്, വിവേക് കുമാർ, ലാൻസ് നായിക് ബി.സായ് തേജ, ഹവീൽദാർ സത്പാൽ എന്നിവരാണ് അപകടത്തിൽ പെട്ട ഹെലിക്കോപ്റ്ററിലുണ്ടായിരുന്നത്.





























