തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ വീണ്ടും കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് നിലവിലുള്ളത്. പ്രധാനമായും വടക്കൻ കേരളത്തിലാണ് കൂടുതൽ മഴയ്ക്ക് സാധ്യതയുള്ളത്. സംസ്ഥാന വ്യാപകമായി തന്നെ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് ബാക്കിയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി നൽകിയിരുന്നു. നാളെയും മറ്റന്നാളും മഴ കൂടുതൽ തീവ്രമാകാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.
നാളെ തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലും കോഴിക്കോട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിലുമായി ആകെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നാളെ യെല്ലോ അലർട്ടായിരിക്കും. മറ്റന്നാൾ സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട്, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ അഞ്ച് ജില്ലകളിലൊഴികെയാണ് മറ്റന്നാൾ അതിശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഈ അഞ്ച് ജില്ലകളിൽ അന്ന് യെല്ലോ അലർട്ടായിരിക്കും. ആഗസ്റ്റ് രണ്ട് വരെ സംസ്ഥാനത്ത് സമാനമായ രീതിയിൽ അതിശക്തമായ മഴ തുടരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.






























