തൃശ്ശൂർ : കേരള പോലീസ് അക്കാദമി വലിയ പരേഡ് ഗ്രൗണ്ടിൽ ഓട്ടത്തിൽ പോലീസ് ട്രെയിനികളെ തോൽപ്പിച്ച് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്. ട്രെയിനികൾ അഞ്ചുറൗണ്ട് മാത്രം ഓടിനിർത്തിയപ്പോൾ ഡി.ജി.പി. ഓടിയത് 20 റൗണ്ട്. ഏവരും വിസ്മയത്തോടെ ഡി.ജി.പി യുടെ ഓട്ടം നോക്കിനിന്നു. ആദ്യമായി കേരള പോലീസ് അക്കാദമിയിലെത്തിയ പോലീസ് മേധാവി ആറു മണിയോടെ ഓട്ടം തുടങ്ങി എട്ടിനാണ് നിർത്തിയത്. തുടർന്നുനടന്ന കായികപരിശീലനത്തിലും ഡി.ജി.പി പങ്കെടുത്തു.
തിങ്ക് ഓഡിറ്റോറിയത്തിൽ പരിശീലനാർഥികളോട് 60 വയസ്സിലും തുടരുന്ന കായികക്ഷമതയുടെ രഹസ്യം പങ്കുവെച്ചു. സ്പോർട്സ് താരമായാണ് തുടക്കം, എല്ലാ ദിവസവും ഒരു മണിക്കൂറിലധികം ഓടും- അദ്ദേഹം പറഞ്ഞു. എസ്.ഐ. കാഡറ്റുകൾക്ക് പ്രാക്ടിക്കൽ ക്സാസുകൾ കൂടുതൽ നൽകും. പോലീസ് പരിശീലന സിലബസ് പരിഷ്കരിക്കും. ഭാഷയും ഇടപെടലും ജനങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസൃതമാകണം. തരംതാണ ഭാഷാപ്രയോഗം അരുത്.-ഡി.ജി.പി പറഞ്ഞു. കേരള പോലീസ് അക്കാദമി ഡയറക്ടർ ഐ.ജി. പി വിജയൻ അധ്യക്ഷനായി.





























