തിരുവനന്തപുരം : ഇരുപത്തിരണ്ടുകാരിയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പനവൂർ പനയമുട്ടം തേവരുകുഴി തടത്തരികത്ത് വീട്ടിൽ അയ്യപ്പൻ എന്നു വിളിക്കുന്ന ശരത് (29) ആണ് അറസ്റ്റിലായത്. സ്ത്രീധന പീഡനമാണ് മരണത്തിനു കാരണമെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നെടുമങ്ങാട് പൊലീസാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ശരത്തിനെ റിമാൻഡ് ചെയ്തു.
ശരത്തിന്റെ ഭാര്യ അഭിരാമിയെ (22) വ്യാഴാഴ്ച രാവിലെ വീടിനു പുറത്തെ ഗോവണിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ശരത് വീട്ടിൽ ഉണ്ടായിരുന്ന സമയത്ത് ആയിരുന്നു സംഭവം. രണ്ടര വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. പെയിന്റിങ് തൊഴിലാളിയായ ശരത് കല്യാണനിശ്ചയം കഴിഞ്ഞ ഉടൻ തന്നെ അഭിരാമിയെ വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു.





























