പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് നിർമ്മിച്ച് നൽകുന്ന 381 മത് സ്നേഹഭവനം അന്തരിച്ച മുന്‍ അദ്ധ്യാപകന്‍ സ്കറിയയുടെ ഓർമ്മയ്ക്കായി അടൂര്‍ മണ്ണടി പാണ്ടിമലപ്പുറം പനമ്പിന്‍ചിറകുഴിയിലെ വിധവയായ സരസ്വതിക്കും കുടുംബത്തിനും നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽദാനം സ്കറിയയുടെ ഭാര്യ സാറാമ്മ നിർവഹിച്ചു. വിധവയായ സരസ്വതിയും പ്രായമായ അമ്മ ചെല്ലമ്മയും വിധവയായ മകൾ സൗമ്യയും രണ്ട് കുഞ്ഞുങ്ങളുമായി സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ കഴിഞ്ഞു വരികയായിരുന്നു.
യാതൊരു നിവൃത്തിയുമില്ലാതെ കഴിഞ്ഞിരുന്ന ഇവരുടെ അവസ്ഥ നേരിൽ കണ്ട് മനസ്സിലാക്കിയ സുനില്‍ ടീച്ചർ ഇവർക്കായി അന്തരിച്ച അദ്ധ്യാപകന്‍ സ്കറിയയുടെ കുടുംബം നൽകിയ തുക ഉപയോഗിച്ച് രണ്ട് മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് നിര്‍മ്മിച്ച് നൽകുകയായിരുന്നു. ചടങ്ങിൽ പ്രോജക്ട് കോഡിനേറ്റർ കെ.പി.ജയലാൽ., ലയൺസ് ക്ലബ് സോണൽ പ്രസിഡന്റ് സന്തോഷ് എം. സാം., സിന്ധു ദിലീപ്, ബിനോയി സ്കറിയ, ദിയ ജോയ് എന്നിവർ പ്രസംഗിച്ചു.






























