പത്തനംതിട്ട : ദേശത്തുടി സാംസ്കാരിക സമന്വയം കവി നെല്ലിക്കൽ മുരളീധരന്റെ കുടുംബവുമായി സഹകരിച്ച് ഏർപ്പെടുത്തുന്ന ഡോ.നെല്ലിക്കൽ മുരളീധരൻ സ്മാരക ദേശത്തുടി പുരസ്കാരം കവി സെബാസ്റ്റ്യന് ലഭിച്ചു. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘കൃഷിക്കാരൻ’ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം. പുതിയ കാലത്തെ പ്രമേയമാക്കി മനുഷ്യന്റെയും പ്രകൃതിയുടെയും അവസ്ഥാഭേദങ്ങളെ നവീനമായ ആഖ്യാനമികവോടെ അവതരിപ്പിക്കുന്ന കവിതകളാണ് സെബാസ്റ്റ്യന്റെത്.
15000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം 2022 ജനുവരി 7,8,9 തീയതികളിൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നടക്കുന്ന ദേശത്തുടി സാഹിത്യോത്സവത്തിൽ ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നൽകും ഡോ.എസ്.ശ്രീകുമാർ, പ്രദീപ് പനങ്ങാട്, ഡോ.എം.എസ്.പോൾ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര നിർണയം നടത്തിയത്.
ആര്യ ഗോപിയുടെ ഉരിയാടുംകാലത്തെ പെണ്ണുങ്ങൾ, അസീം താന്നിമൂടിന്റെ മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്, പ്രദീപ് രാമനാട്ടുകരയുടെ ബുദ്ധനടത്തം മധു ആലപ്പടപ്പിന്റെ രാത്രിവണ്ടി , വിദ്യ പൂവഞ്ചേരിയുടെ അമ്മിണി, രാജൻ കൈലാസിന്റെ മാവു പൂത്ത കാലം, പി. ആർ.ഗോപിനാഥൻ നായരുടെ വഴിയിൽ വീണ വെളിച്ചം, പദ്മദാസിന്റെ ആൽബട്രോസ്, എൻ എസ് സുമേഷ് കൃഷ്ണന്റെ രുദ്രാക്ഷരം, സുനിത ഗണേഷിന്റെ ചോര മഴ , സന്ധ്യ ഇ യുടെ കൈക്കുടന്നയിലെ ചോര എന്നീ സമാഹാരങ്ങൾ അവസാന രണ്ട് റൗണ്ടുകളിലെത്തി. അറുപത്തിയഞ്ച് കവിതാസമാഹാരങ്ങൾ അവാർഡ് പരിഗണനയ്ക്കായി ലഭിച്ചിരുന്നു.
ഡോ.നെല്ലിക്കൽ മുരളീധരൻ
മലയാളത്തിലെ പ്രമുഖ കവിയായിരുന്നു പത്തനംതിട്ട നാരങ്ങാനം
സ്വദേശിയായ ഡോ.നെല്ലിക്കൽ മുരളീധരൻ. കവിതയിൽ ആധുനികതാ പ്രസ്ഥാനത്തിന്റെ ശ്രദ്ധേയനായ വക്താവായിരുന്നു അദ്ദേഹം. കേരള സാഹിത്യ അക്കാദമി അവാർഡ്, ഇടശേരി പുരസ്കാരം, പൂന്താനം അവാർഡ്, എസ്.ബി.ടി.അവാർഡ്, തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ഭാരതീയ സാഹിത്യ സിദ്ധാന്തങ്ങൾ, കവിതയുടെ പുതുവഴികൾ, പുറപ്പാട്, ആത്മപുരാണം, ബലിഗാഥ, കിളിവാതിൽ, ചിതകടക്കുന്ന പക്ഷികൾ, ബോധിസത്വന്റെ ജൻമങ്ങൾ തുടങ്ങിയവയാണ് പ്രധാന കൃതികൾ. വിവിധ എൻ.എസ്.എസ് കോളേജുകളിൽ മലയാളം അദ്ധ്യാപകനായിരുന്നു. കാലടി സംസ്കൃത സർവകലാശാലയിൽ നിന്നാണ് വിരമിച്ചത്. 2010 ഏപ്രിൽ 25ന് അന്തരിച്ചു.