തിരുവനന്തപുരം: യുവനേതാവിനെതിരായ നടിയുടെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് ഡോ. പി സരിൻ. ആരാണയാൾ എന്നതിനുമപ്പുറം, ഒരു പെൺകുട്ടി ഏറ്റുവാങ്ങേണ്ടി വന്ന ദുരനുഭവങ്ങളാണ് ഇതൊക്കെ എന്നതാണ് ആദ്യമായി നമ്മളോരോരുത്തരേയും ചൊടിപ്പിക്കേണ്ടതെന്ന് സരിൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ആ തെമ്മാടി പാർട്ടിയിൽ ഇതല്ല ഇതിനപ്പുറവും നടക്കുമെന്നാണ് കേരള സമൂഹം വിലയിരുത്തേണ്ടതെന്നും സരിൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. യുവ നേതാവിൽ നിന്നും ദുരനുഭവമുണ്ടായി, അശ്ലീല സന്ദേശങ്ങൾ അയച്ചു. പ്രതിപക്ഷ നേതാവിനോട് പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നായിരുന്നു യുവ നടി റിനി ആൻ ജോർജിന്റെ വെളിപ്പെടുത്തൽ. പാർട്ടിയിലെ പല സ്ത്രീകൾക്കും ദുരനുഭവമുണ്ടായി. അവർ കാര്യങ്ങൾ തുറന്നു പറയണം. ധാർമികതയുണ്ടെങ്കിൽ നേതൃത്വം നടപടിയെടുക്കണമെന്നും റിനി ആൻ ജോർജ് പറഞ്ഞിരുന്നു. എന്നാൽ യുവനേതാവിന്റെ പേര് വെളിപ്പെടുത്താൻ റിനി തയാറായിട്ടില്ല.
ഡോ. പി സരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ആരാണയാൾ എന്നതിനുമപ്പുറം, ഒരു പെൺകുട്ടി ഏറ്റുവാങ്ങേണ്ടി വന്ന ദുരനുഭവങ്ങളാണ് ഇതൊക്കെ എന്നതാണ് ആദ്യമായി നമ്മളോരോരുത്തരേയും ചൊടിപ്പിക്കേണ്ടത്. അയാളിനി ആരു തന്നെയായാലും, അതിനൊക്കെ ഒത്താശ ചെയ്തവരും കൂട്ടു നിന്നവരും മൗനം പാലിച്ചവരും ആരൊക്കെയാണെന്നും എന്തിനുവേണ്ടിയായിരിക്കും എന്നുമൊക്കെ ആലോചിക്കുമ്പോഴാണ് കൂടുതൽ ചെടിപ്പുണ്ടാകുന്നത്. ആ തെമ്മാടി പാർട്ടിയിൽ ഇതല്ല ഇതിനപ്പുറവും നടക്കുമെന്നാണ് കേരള സമൂഹം വിലയിരുത്തേണ്ടത്.






























