തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ സിസ തോമസിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് കുറ്റാരോപണ മെമ്മോ നല്‍കി. വിരമിക്കുന്നതിന് മണിക്കൂര്‍ മുന്‍പാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടി. 15 ദിവസത്തിനകം മറുപടി നല്‍കാനും നിര്‍ദ്ദേശമുണ്ട്. എന്നാല്‍ സിസ തോമസിന് സസ്‌പെന്‍ഷന്‍ നല്‍കിയില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് ആരോപിച്ചാണ് മെമ്മോ നല്‍കിയത്. ഇന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഹിയറിങിന് ഹാജരാകണം എന്നാവശ്യപ്പെട്ട് സിസ തോമസിന് നോട്ടീസ് നല്‍കിയിരുന്നു.
സര്‍ക്കാറിന്റെ നോട്ടീസ് പ്രകാരം ഇന്ന് നേരിട്ടെത്തി വിശദീകരണം നല്‍കാനാകില്ലെന്ന് സിസ തോമസ് മറുപടിയും നല്‍കിയിരുന്നു. ഏപ്രില്‍ ആദ്യവാരം സമയം നല്‍കണമെന്നും സര്‍ക്കാറിനോട് സിസാ തോമസ് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടിസ് റദ്ദാക്കണമെന്ന സാങ്കേതിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ സിസ തോമസിന്റെ ആവശ്യം കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ തള്ളിയിരുന്നു. തുടര്‍ നടപടി സ്വീകരിക്കുമ്പോള്‍ സിസയുടെ ഭാഗം കൂടി കേള്‍ക്കണമെന്നും ട്രൈബ്യൂണല്‍ വിധിച്ചു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ സിസ തോമസിന് നോട്ടീസ് നല്‍കിയത്.





























