തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത് സാമൂഹിക ക്ഷേമ പെൻഷൻ കുടിശ്ശിക ഉണ്ടായിരുന്നില്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അവകാശവാദത്തിന് മറുപടിയുമായി മുൻധനമന്ത്രി ഡോ. തോമസ് ഐസക്. നിയമസഭയിൽ ഉമ്മൻചാണ്ടി സർക്കാർ കാലത്ത് കുടിശിക ഇല്ലെന്ന് ഞാൻ പറഞ്ഞു എന്നതാണ് സതീശന്റെ വാദമെന്നും അതിനുശേഷം എത്രയോവട്ടം അത് തിരുത്തി പറഞ്ഞിരിക്കുന്നുവെന്നും തെളിവടക്കം പ്രസ്താവനകളും ഇറക്കിയിരിക്കുന്നുവെന്നും തോമസ് ഐസക് വ്യക്തമാക്കി. സതീശനും കൂട്ടരും എന്നാണ് ഇനി അത് തിരിച്ചറിയുകയെന്നും അദ്ദേഹം ചോദിച്ചു.
25 മാസത്തെ വരെ കുടിശിക കൊടുക്കാൻ പഞ്ചായത്ത് ഡയറക്ടർക്കും വിവിധ ക്ഷേമനിധികൾക്കും അനുവാദം നൽകി. കുടിശിക പരമാവധി 15000 രൂപയേ ഉടൻ കൊടുക്കൂവെന്ന് പരിധി നിശ്ചയിച്ചു. 1473 കോടി രൂപയാണ് കുടിശിക ഇനത്തിൽ കൊടുത്തുതീർത്തത്. അന്ന് മൊത്തം ക്ഷേമ പെൻഷൻകാരുടെ എണ്ണം 34 ലക്ഷമായിരുന്നു. അതിൽ ഗണ്യമായൊരു പങ്ക് അവസാന വർഷം മന്ത്രി മുനീർ, ക്യാമ്പയിൻ അടിസ്ഥാനത്തിൽ ഗുണഭോക്താക്കളെ ചേർത്തതായിരുന്നു. 75% പേർക്ക് കുടിശിക ഉണ്ടായിരുന്നുവെന്ന് കണക്കാക്കുകയാണെങ്കിൽ തന്നെ ഓരോരുത്തർക്കും 10 മാസത്തിലേറെ കുടിശികയുണ്ടായിരുന്നുവെന്നും തോമസ് ഐസക് പറഞ്ഞു.






























