കോന്നി : എൽഡിഎഫ് സ്ഥാനാർഥി ഡോ.ടി എം തോമസ് ഐസകിന് കൊക്കാ തോട്ടിലും കല്ലേലി തോട്ടത്തിലും ഗംഭീര സ്വീകരണമൊരുക്കി മലയോര ജനത. ചൊവ്വാഴ്ച്ച കൊക്കത്തോട് ഒരേക്കർ ജംഗ്ഷനിൽ നിന്ന് ഡിവൈഎഫ്ഐ കൊക്കാത്തോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരുചക്ര വാഹന റാലിയുടെ അകമ്പടിയോടെ സ്വീകരിച്ച് കറ്റികുഴി മുണ്ടപ്ളാവ് ജംഗ്ഷനിൽ എത്തിച്ചു. ആബാലവ്യദ്ധം ജനങ്ങൾ ഡോ. ഐസക്കിനെ വരവേൽക്കാൻ തടിച്ചു കൂടി ചെണ്ടമേളവും താലപൊലിയുമായി സ്വീകരണമൊരുക്കി. കോന്നി മണ്ഡലത്തിലെ മലയോര മേഖലയായ 3 വാർഡുകളിൽ നീണ്ട വർഷത്തെ വികസന മുരടിപ്പിന് വിരാമമിട്ടത് എൽഡിഎഫ് സർക്കാർ വന്നതിനു ശേഷം ഡോ.തോമസ് ഐസക് ധനമന്ത്രിയായും അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ആയും തെരഞ്ഞെടുക്കപ്പെട്ട ശേഷം ആണ്.
കാട്ടാത്തിപ്പാറ, കോട്ടാംപാറ, ആവണിപ്പാറ എന്നീ ആദിവാസി കോളനികൾ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ജനങ്ങൾ ദീർഘകാലമായി ആഗ്രഹിക്കുന്ന വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. നിലവിലുള്ള പാർലമെന്റ് അംഗം കഴിഞ്ഞ 15 വർഷമായി ഒന്നും ചെയ്തിട്ടില്ല. എന്നാൽ എൽഡിഎഫ് സർക്കാർ വന്നതിനു ശേഷം അടിസ്ഥാന സൗകര്യവികസനത്തിൽ അത്ഭുപൂർവ്വമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞു. മലയോരത്ത് വികസനം യാഥാർത്ഥ്യമാക്കിയ വികസന നായകനെ ഒരു നോക്ക് കാണാൻ ജനം തടിച്ചു കൂടി. സ്വീകരണ യോഗങ്ങളിൽ അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ , എൽഡിഎഫ് നേതാക്കളായ പി ജെ അജയകുമാർ , പി ആർ ഗോപിനാഥൻ, ശ്യാംലാൽ, കെ രാജേഷ്, സിപിഐ എം മുൻ ജില്ലാ കമ്മിറ്റി അംഗം കെ തുളസീധരൻ , പഞ്ചായത്തംഗങ്ങളായ വി കെ രഘു , ജോജു ജോർജ് ,പി സിന്ധു , ലോക്കൽ സെക്രട്ടറിമാരായ എം ജി മോഹനൻ, എസ് അജിത് എന്നിവർ സംസാരിച്ചു.