രാമന്തളി: കണ്ണൂർ രാമന്തളിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ നാടക നടനും ഓട്ടോറിക്ഷ ഡ്രൈവറുമായ വയോധികൻ അറസ്റ്റിൽ. മറ്റൊരു പോക്സോ കേസിൽ ജാമ്യത്തിൽ കഴിയവെയാണ് സമാനമായ കേസിൽ ഇയാൾ വീണ്ടും അറസ്റ്റിലാകുന്നത്. ചായക്കടയിൽ വെച്ച് പരിചയപ്പെട്ട പതിനാറ് വയസുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് പ്രതി ഇപ്പോൾ അറസ്റ്റിലായത്. സംഭവത്തിൽ രാമന്തളി സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ എ.കെ. ഉണ്ണിക്കൃഷ്ണനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ജൂലൈ 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പയ്യന്നൂരിലെ ഒരു ഹോട്ടലിൽ വെച്ച് ചായ കുടിക്കുന്നതിനിടയിലാണ് പ്രതിയായ ഉണ്ണിക്കൃഷ്ണൻ പതിനാറുകാരൻ പരിചയപ്പെടുന്നത്. ഹോട്ടലിൽ വച്ച് ഇയാൾ വിദ്യാർഥിയോട് സൗഹൃദം സ്ഥാപിക്കുകയും ഹോട്ടലിൽ നിന്ന് ഇറങ്ങിയ കുട്ടിയെ വീട്ടിൽ കൊണ്ടുപോയി വിടാമെന്ന് പറഞ്ഞ് ഉണ്ണികൃഷ്ണൻ ഓട്ടോയിൽ കയറ്റുകയായിരുന്നു. എന്നാൽ ഓട്ടോയിൽ കയറ്റിയ കുട്ടിയെ ഇയാൾ കൊണ്ടുപോയത് സ്വന്തം വീട്ടിലേക്കാണ്. വീട്ടിൽ വച്ച് പീഡന ശ്രമം ഉണ്ടായതോടെ 16കാരൻ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.
തുടർന്ന് വീട്ടിലെത്തിയ കുട്ടി രക്ഷതാക്കളോട് വിവരം പറയുകയായിരുന്നു. ട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സംഭവത്തിൽ പോലീസ് കേസ് എടുത്തതും. വീണ്ടുമൊരു പോക്സോ കേസിൽ പ്രതി പിടിയിലായതും. ഉണ്ണിക്കൃഷ്ണൻ മുൻപും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ആളാണെന്ന് പോലീസ് വ്യക്തമാക്കി. പ്രതിക്കെതിരെ കഴിഞ്ഞ വർഷം വിവാദമായ മറ്റൊരു പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ആ കേസിൽ ജാമ്യത്തിൽ കഴിയവെയാണ് ഇയാൾ വീണ്ടും സമാനമായ കേസിൽ ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്.






























