തിരുമൂലപുരം: അന്തവിശ്വാസങ്ങൾക്കും അനാചാരങ്ങള്‍ക്കുമെതിരെ ആക്ഷേപഹാസ്യത്തിൽ ഹയര്‍ സെക്കന്‍ഡറി വിഭാഗം കുട്ടികള്‍ അവതരിപ്പിച്ച നാടകം പ്രേക്ഷക പ്രശംസ നേടി ഒന്നാമതെത്തി. സമകാലിക സംഭവ വികാസങ്ങള്‍ കോര്‍ത്തിണക്കിയ ”കരിംകോഴി”യെന്ന നാടകം കാണികളെ ആകര്‍ഷിക്കുന്നതായിരുന്നു. ദാസപ്പൻ എന്ന യുക്തിവാദിയുടെ മരണാനന്തരത്തോടെയാണ് നാടകം ആരംഭിക്കുന്നത്.
യുക്തിവാദിയുടെ ശേഷ ക്രിയകൾ ആചാരപരമായി നീങ്ങുന്നതില്‍ അസ്വസ്ഥയായ ഭാര്യ ചടങ്ങുകൾ ഒന്നും വേണ്ടെന്നും രാഹുകാലം നോക്കണ്ടെന്നും ശവമെടുക്കാനും ഒരു വേള പറയുന്നുണ്ട്. എന്നാൽ കരിനാളിലാണ് ദാസപ്പൻ മരിച്ചതെന്നും അതുകൊണ്ട് കരിം കോഴിയുടെ രക്തം ശവശരീരത്തിൽ പുരട്ടി സംസ്കരിച്ചില്ലേൽ ഭാര്യയ്ക്ക് മരണം വരെ സംഭവിക്കാം എന്നും ജ്യോതിഷന്‍ പ്രവചിക്കുന്നു. ജ്യോതിഷ വചനത്തിൽ ഭാര്യ സുഭദ്ര ചഞ്ചലപ്പെടുകയും തുടര്‍ന്ന് കരിം കോഴിയെ കൊണ്ടുവരാൻ ഒരു സംഘത്തെ ചുമതലപ്പെടുത്തുകയും ചെയ്യുന്നു. തുടര്‍ന്ന് സംഘത്തിന്റെ കരിംകോഴിയെ തിരക്കിയുള്ള അന്വേഷണത്തിന്‍റെ രസകരമായ സംഭവങ്ങൾ വിവരിക്കുന്ന നാടകം രസചരട് മുറിയാതെ മുന്നോട്ടു പോകുന്നു.
എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ കരിംകോഴിയെ അങ്ങാടിക്കൽ തെക്ക് എസ്.എന്‍.വി എച്ച്.എസ്.എസ് ആന്‍ഡ് വി.എച്ച്.എസ്.എസ് ആണ് അരങ്ങില്‍ എത്തിച്ചത്. പ്രമുഖ നാടക രചയിതാവ് അനിൽ കാരേറ്റ് എഴുതിയ നാടകം കുട്ടികളെ പരിശീലിപ്പിച്ചതും അദേഹം തന്നെയായിരുന്നു. നാടകത്തില്‍ നല്ല നടിയായി അലീനാ ബാബുവിനും അംഗീകാരം നേടാനായി. അലീനാ ബാബു, ദേവിക, ബിസ്മി, കാര്‍ത്തിക്, റോജിന്‍,രഞ്ജു,ശ്യാം ചന്ദ്രന്‍ എന്നീ വിദ്യാര്‍ഥികളാണ് നാടകം അവിസ്മരണീയമാക്കിയത്.





























